കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാട്ടേഴ്‌സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലായ 24 കാരൻ നാസു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
കൊല്ലം ബീച്ചിൽ നിന്നും പരിചയപ്പെട്ട യുവതിയെ,പ്രതി തന്ത്രപരമായി ക്വാട്ടേഴ്‌സിലെത്തിക്കുകയായിരുന്നു. തുടർന്ന് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെടുകയായിരുന്നു. ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നായിരുന്നു നേരത്തെ പ്രതി മൊഴി നൽകിയിരുന്നത്.
ഡിസംബർ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്. ഡിസംബർ 31 ന് നൈറ്റ് പട്രോളിങ്ങിനിടെ യുവാവിനെ കൊട്ടിയം പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യിൽ സംശയാസ്പദമായി ഫോൺ കണ്ടതോടെയാണ് പോലീസ് പിടികൂടിയത്. എന്നാൽ, ഫോൺ കളഞ്ഞു കിട്ടിയതാണെന്ന് ഇയാൾ പറഞ്ഞു. ഈ ഫോണിൽ നിന്നു പോലീസ് നമ്പറെടുത്ത് വിളിച്ചപ്പോൾ കാണാതായ യുവതിയുടെ വീട്ടിലേക്കാണ് കോൾ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നൽകിയിട്ടുണ്ടെന്നുമുള്ള വിവരം ഇവർ പോലീസിനെ അറിയിച്ചു. ഫോൺ പിടിച്ചെടുത്ത ശേഷം ഇയാളെ പോലീസ് വിട്ടയച്ചു. എന്നാൽ യുവതിയെ കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയുടെ നഗ്നമായ അഴുകിയ മൃതശരീരം കണ്ടെത്തിയതോടെ പോലീസ് യുവാവിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ലോട്ടറിയും സൗന്ദര്യ വർദ്ധക വസ്തുകളും വിൽക്കുന്നതായിരുന്നു യുവതിയുടെ ജോലി.
Discussion about this post