ന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിക്കായി ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ പ്രതിയായ മുംബൈ വ്യാപാരിയായ ശങ്കർ മിശ്രയ്ക്ക് വേണ്ടിയാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിണമെന്ന് ഇമിഗ്രേഷൻ അധികൃതരോട് ഡൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. രാജ്യം വിടുന്നത് തടയാനാണ് നീക്കം.
അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമ്പത്തിക സേവനങ്ങൾ നൽകുന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കർ മിശ്ര. അറസ്റ്റ് ഒഴിവാക്കാൻ ഇയാൾ താമസിക്കുന്ന സ്ഥലങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. മുംബൈയിലും ബംഗളൂരുവിലും ഇയാൾക്ക് ഓഫീസുകളുണ്ട്. ഇവിടെയും പോലീസ് തിരച്ചിൽ നടത്തിയിരുന്നു. സംഭവത്തിൽ എയർ ഇന്ത്യയ്ക്കും പൈലറ്റുമാർക്കും മറ്റ് ജീവനക്കാർക്കും ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ശങ്കർ മിശ്രയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട എയർഇന്ത്യ പ്രതിക്ക് 30 ദിവസത്തെ യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post