മലയാളി കുടുംബപ്രേക്ഷകരെ മുഷിയാതെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ആസ്വാദനം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ ചേരുവകൾ ചേർത്ത ഒരു ഇമോഷണൽ കുടുംബ ചിത്രമാണ് മാളികപ്പുറം. ഒരു കുടുംബകഥ പറയുമ്പോൾ പ്രേക്ഷകമനസ്സിനെ നിർമ്മലമാക്കി, നന്മകൾ തിരിച്ചറിയാൻ വേണ്ടി പരിപാകപ്പെടുത്തിയെടുക്കുവാൻ സഹായിക്കുന്ന ഒരു ‘സ്പിരിച്വൽ ആമ്പിയൻസ്’ നൽകുന്നതിനാണ് ശബരിമലയെ ഒരു പശ്ചാത്തലമായി സ്വീകരിച്ചിട്ടുള്ളതെന്ന് വേണമെങ്കിൽ കരുതാം.
അഭിലാഷ് പിള്ളയുടെ തിരക്കഥ വലിയ ഏച്ചുകെട്ടലുകൾ ഇല്ലാതെയും സങ്കീർണ്ണതകൾ ഒഴിവാക്കിയുമായാണ് വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രമേയങ്ങൾക്ക് സ്വതവേ സ്വീകരിക്കാറുള്ള മാജിക്കൽ റിയലിസത്തിന്റെയോ ഫാന്റസിയുടെയോ വഴികളിലൂടെയൊന്നും നീങ്ങാതെ, ഋജുവായി കഥ പറഞ്ഞു പോവുകയാണ്. പ്രതീക്ഷിച്ച ഇടങ്ങളിലൂടെ തന്നെയാണ് പ്രേക്ഷകനെയും കൊണ്ട് പോവുന്നത്.
ഒരിക്കലെങ്കിലും ശബരിമല കയറിയവർക്കും, ഒരിക്കലെങ്കിലും മല കയറണം എന്നാഗ്രഹിക്കുന്നവർക്കും, ശബരിമല എന്നത് ഒരു സവിശേഷ വികാരമാണ് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. മനസ്സിനെ മാംസത്തിൽ നിന്നുയർത്താൻ കഴിയുന്ന, ഭേദഭാവങ്ങൾ ഇല്ലാത്ത, അവനവൻ തന്നെ ഈശ്വരനാവുന്ന ഒരു അവസ്ഥയാണത്. ഒരു അനുഭൂതി സിരകളിലേക്ക് പകരുവാൻ മാളികപ്പുറത്തിന് സാധിച്ചിട്ടുണ്ട്.. ഒരു വിശ്വാസി എന്ന നിലയ്ക്ക് തന്നെയാണ് ഞാൻ ഈ സിനിമയെ സമീപിച്ചത് എങ്കിലും ഇത് വെറും മതവിശ്വാസികളെ മാത്രം ഉന്നം വെച്ചുകൊണ്ടുള്ള ആഖ്യാനമായി മാത്രം കാണേണ്ട ഒന്നല്ല. പലരും പ്രചരിപ്പിക്കുന്ന തരത്തിലുള്ള വിശ്വാസ പ്രഘോഷണത്തിന്റെ അതിപ്രസരവുമില്ല.
വിശ്വാസമൊക്കെ മാറ്റിവെച്ചുകൊണ്ട് കാണുമ്പോഴും ആസ്വാദനത്തിൽ വ്യതിയാനങ്ങൾ ഉണ്ടാവില്ല. ഒരു കൊച്ചു കുട്ടിയുടെ മനസ്സിൽ അങ്കുരിച്ച ചെറിയൊരാഗ്രഹം സഫലമാക്കാൻ വേണ്ടി നടക്കുന്ന ഒരു യാത്ര, അതിന്റെ കൂടെ നമ്മളും ചേരുന്നു. ഒരൽപം കളിയും, സ്വൽപ്പം ചിരിയും, കണ്ണ് നനയ്ക്കുന്ന മുഹൂർത്തങ്ങളും പിന്നെ അനല്പമായ ആവേശവുമൊക്കെയായി, ഒരു നിമിഷം ഉള്ളുലച്ചും, പിന്നെ ആവേശം കൊള്ളിച്ചും കുടുംബത്തിലെല്ലാവരോടുമൊപ്പം ആസ്വദിച്ച് തന്നെ അനുഭവിക്കാവുന്ന ഒരു യാത്ര. നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ കാലുഷ്യങ്ങൾ ഒന്നും അറിയാനുള്ള പ്രായമായിട്ടില്ലാത്ത, കൗതുകം സ്ഫുരിക്കുന്ന കണ്ണുകളുള്ള നിഷ്കളങ്കയായ ആ കുഞ്ഞു മാളികപ്പുറത്തിന്റെ അതെ മനസ്സോടെ നമുക്കതിനെ ആസ്വദിക്കാൻ കഴിയുമെന്നതാണ്, പുതുമുഖ സംവിധായകനായ വിഷ്ണുവിന്റെ വിജയം.
ഉണ്ണി ക്ഷമിക്കണം. ഇത് ദേവനന്ദയുടെ പടമാണ് !!
കുഞ്ഞു മാളികപ്പുറവും, കുഞ്ഞു സ്വാമിയും, ദേവനന്ദയും ശ്രീപഥും – മനോഹരമായ കാസ്റ്റിംഗ്. കണ്ണുകളിൽ കവിയുന്ന ബാല്യത്തിന്റെ കുസൃതിയും, കുതൂഹലവും, നിഷ്കളങ്കതയും സമം ചേർത്ത ഭാവപ്രകടനത്തിലൂടെ അവർ മനം കവർന്നു. ഉണ്ണി ക്ഷമിക്കണം. ഇത് ദേവനന്ദയുടെ പടമാണ്. ദേവനന്ദ ഒരു ബാലതാരത്തിന്റെ പരിമിതികൾക്കുള്ളിൽ നിൽക്കുന്ന ഒരു പ്രകടനമല്ല കാഴ്ച്ച വെച്ചിരിക്കുന്നത്. പ്രായത്തിലുമെത്രയോ ഏറെ പക്വതയുള്ള, ഒരു ഇരുത്തം വന്ന അഭിനേതാവിന്റെ തലത്തിലേക്ക് ഉയർന്ന ടാലന്റാണ് ആ കുരുന്നിന്. പതിനെട്ടാം പടിയിലെ ആ നിമിഷങ്ങൾ… എന്തൊരു പ്രകടനമായിരുന്നു. അതിന്റെയൊക്കെ അടുത്ത് നിൽക്കാൻ കഴിയുന്ന ഒരൊറ്റ പ്രകടനവും ഈയടുത്ത കാലത്ത് മറ്റൊരു ബാലതാരത്തിലും കണ്ടിട്ടില്ല. ഒരു പക്ഷെ പടിപടിയായി ഇമ്പ്രൂവ് ചെയ്തു വരുന്ന ഒരു നടനാണ് സൈജു കുറുപ്പ്. തന്റെ മകളുടെ ഏറ്റവും വലിയ, എന്നാൽ അത്ര പ്രയാസമൊന്നും ഇല്ലാത്ത സാക്ഷാൽക്കരിക്കാൻ കഴിയുന്ന ഒരു ആഗ്രഹം പോലും സാധിക്കാൻ കഴിയാതെ മാറ്റി വെയ്‌ക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥ അദ്ദേഹം അതിമനോഹരമായി ഉൾക്കൊണ്ട് അഭിനയിച്ചിട്ടുണ്ട്.
മനോജ് കെ ജയൻ മുതൽ പിഷാരടിയും, ടി ജി രവിയും വരെയുള്ള ഒരു പിടി ആർട്ടിസ്റ്റുകൾ തങ്ങളുടെ ഭാഗങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ മാളികപ്പുറത്തിൽ എത്തി നിൽക്കുമ്പോൾ കൈവന്നിട്ടുള്ളത് ഒരു അസാമാന്യമായ സ്‌ക്രീൻ പ്രെസൻസ് ആണ്. മുമ്പൊരു പോസ്റ്റിൽ പറഞ്ഞ പോലെ ഒരു ശരാശരി അഭിനേതാവിൽ നിന്നും ഒരു സ്റ്റാറിലേക്കുള്ള പരിവർത്തനത്തിന്റെ പാതയിലെ ഒരു നാഴികക്കല്ലായിരിക്കും അദ്ദേഹത്തിന് മാളികപ്പുറത്തിലെ ഈ വേഷം.
സാങ്കേതികമായി പറയുകയാണെങ്കിൽ അധികം കൈക്കുറ്റപ്പാടുകൾ ഒന്നും കണ്ടെത്താനാവാത്ത തരത്തിലുള്ള എക്സിക്യൂഷൻ ആണ് വിഷ്ണുവിന്റെയും ക്രൂവിന്റെയും. ഇത്തരത്തിൽ വിശ്വാസവും സങ്കൽപ്പവും ഒക്കെ ഇടകലർത്തി പറയുമ്പോൾ യുക്തി ചോരാതെ ക്ളൈമാക്സിലെത്തിച്ചതിലെ വകതിരിവും അഭിനന്ദനാർഹമാണ്.
പുലിമുരുകന്റെ ചുവട് പിടിച്ചുള്ള ആക്ഷൻ കൊറിയോഗ്രാഫി കുട്ടി പ്രേക്ഷകർക്ക് ആവേശം പകരുന്നത് ഉദ്ദേശിച്ചുള്ളതാണ്.വേണമെങ്കിൽ രഞ്ജിൻ ഇതുവരെ പുലർത്തിയിരുന്ന നിലവാരത്തെ അപേക്ഷിച്ചു നോക്കുമ്പോൾ പാട്ടുകൾ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് പറയാം. ഹരിവരാസനം യേശുദാസിന്റെ ആലാപന ശൈലിയിൽ നിന്നും ഒന്ന് മാറ്റിപ്പിടിച്ച് ട്രൈ ചെയ്യാനുള്ള ഒരു അവസരവും ഉണ്ടായിരുന്നു.
നിഷ്കളങ്കതയുടെ മലകയറ്റം
എല്ലാം ചേർത്തു പറഞ്ഞാൽ തുടക്കം മുതൽ അവസാനം വരെ തികച്ചും പോസിറ്റിവ് ആയ ഒരു കാഴ്ചാനുഭവമാണ് മാളികപ്പുറം. യാതൊരു വിധത്തിലുള്ള കാലുഷ്യങ്ങൾക്കും വിദ്വേഷങ്ങൾക്കും ഒരു പഴുത് പോലും കൊടുക്കാത്ത തരത്തിലുള്ള ഒരു ചലച്ചിത്രാഖ്യാനം. സ്നേഹവും, നിഷ്കളങ്കതയും, നൈർമല്യവും തുളുമ്പുന്ന ആ കുഞ്ഞു മാളികപ്പുറത്തിന്റെ യാത്ര ഒരുമയുടെയും സ്നേഹത്തിന്റെയും സന്ദേശം മാത്രം ഒളി വിതറുന്ന അയ്യപ്പ സങ്കൽപ്പത്തിന്റെ പ്രതിബിംബമായി പ്രേക്ഷകർ തിരിച്ചറിയും. വിനോദമൂല്യങ്ങൾക്ക് വേണ്ടി മാത്രം കൂട്ടിച്ചേർത്ത കാനനത്തിലെ ആ ആക്ഷൻ സീക്വൻസ് മാത്രമാണ് ഒരൽപം സിനിമയുടെ മൊത്തത്തിലുള്ള ഒരു ട്രാക്കിൽ നിന്നും വ്യതിചലിച്ചുവെന്ന് പറയാവുന്നത്.
എന്നാൽ തിന്മയെ ഇല്ലായ്മ ചെയ്യാൻ ആയുധം ഏന്തുന്നത് കലിയുഗത്തിന്റെ അനിവാര്യതയായി സമൂഹം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. സിനിമയുടെ ഇഷ്ടപ്പെടാത്ത ഘടകങ്ങൾ പറയുകയാണെങ്കിൽ, ഒരു വിഭാഗം പ്രേക്ഷകരെ ലക്ഷ്യമാക്കിയിട്ടാവും, ഒരൽപം മെലോഡ്രാമയുടെ അതിപ്രസരം ചിലയിടങ്ങളിൽ ഉണ്ട്. എന്നാൽ വാണിജ്യപരമായി നോക്കുകയാണെങ്കിൽ ആ മെലോഡ്രാമ ആയിരിക്കും ഒരു പക്ഷെ കുറെ പ്രേക്ഷകരെ അടുപ്പിച്ചത്.
അവസാനമായി, ഇതുപോലെ നിരുപദ്രവകാരിയായ, അതേ സമയം തികച്ചും സോദ്ദേശകരമായ ഒരു പരിചരണത്തിനെ കൊണ്ടുപോയി രാഷ്ട്രീയ-മതനിലപാടുകൾ വിളിച്ചുപറയുന്ന ‘പ്രൊപ്പഗാണ്ട’ ചിത്രമായി പ്രചരിപ്പിക്കുന്നത് ആരൊക്കെയായാലും അത് ആനമണ്ടത്തരമാണ്. അവരുടെയൊക്കെ വാക്ക് കേട്ട് കാണേണ്ട എന്ന് വിചാരിച്ചിരിക്കുന്നവരോടും, ഈ സിനിമയുടെ അണിയറ ശില്പികളോടും കാണിക്കുന്ന അക്ഷന്തവ്യമായ അപരാധവും. അതുപോലെ തന്നെയുള്ള കാര്യം. വ്യക്തമായ താല്പര്യങ്ങളോടെ ഈ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നവരെപ്പോലെ തന്നെ, ഇതിനെ സമാജ സിനിമയായും മറ്റും വ്യാഖ്യാനം ചെയ്തെടുക്കുന്നവരും കാണിക്കുന്നത് ഒരു പക്ഷെ അതെ അളവിലുള്ള മണ്ടത്തരം തന്നെ ആയിരിക്കും.
ഇതിനൊക്കെ ഇടയിൽ എന്തൊക്കെയോ നിരൂപിച്ച്, കാണാതെ മസില് പിടിച്ചിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. വെറുതെ ഏതെങ്കിലും മിഥ്യാധാരണയുടെ പുറത്ത് കാണാതെ ഇരുന്നുകൊണ്ട് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്, ഏറെക്കാലത്തിന് ശേഷം കുടുംബത്തിലെ എല്ലാവര്ക്കും ഒരുമിച്ചിരുന്നു ഉല്ലാസത്തോടെയും, സംതൃപ്തിയോടെയും കാണാൻ കഴിയുന്ന ഒരു സിനിമയായിരിക്കും.
മേപ്പടിയാനോട് കാണിച്ച പോലെ, സങ്കുചിതമായ കാഴ്ചപ്പാടോടെ ഇതിനെയും സമീപിക്കുന്നവരോട് അതിനെക്കുറിച്ച് പറഞ്ഞത് പോലെ ഇത്ര മാത്രമേ പറയാനുള്ളൂ. കഴിവും ആത്മാർത്ഥതയും ഉദ്ദേശ്യശുദ്ധിയും അതോടൊപ്പം ശരിയായ മനോഭാവവുമുള്ള ഒരു വ്യക്തിക്ക് യോഗമുണ്ടെങ്കിൽ, ആരൊക്കെ ഏതൊക്കെ രീതിയിൽ ചവുട്ടി താഴ്ത്താൻ ശ്രമിച്ചാലും അദ്ദേഹം ഉയർന്ന് തന്നെ വരും… അതിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉണ്ണിയോടൊപ്പമുണ്ട്.
Discussion about this post