യാതൊരു കരുണയും മനുഷ്യത്വവും ഇല്ലാത്ത ആളുകളെ നമ്മൾ ഹൃയശൂന്യർ എന്ന് വിളിക്കാില്ലേ. ഉള്ളിൽ തട്ടിയുള്ള വികാരങ്ങൾ ഹൃദയമുള്ളവർക്കേ ഉണ്ടാവൂ എന്നും കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണീ നെഞ്ചിലെന്നും ഒക്കെ കവി ഭാവനകൾ വരെയുണ്ട്. ഹൃദയമില്ലാതെ മനുഷ്യനില്ലെന്ന് സാരം. ഇത് യഥാർത്ഥ ജീവിതത്തിലായാലോ? നല്ല കഥ!! ഹൃദയമില്ലാതെ മനുഷ്യനെന്നല്ല കുഞ്ഞു ഉറുമ്പിന് പോലും ഒരു നിമിഷം ജീവിക്കാൻ സാധിക്കില്ല.
എന്നാൽ കേട്ടോളൂ. ഹൃദയമില്ലാതെ ഒരു മനുഷ്യൻ ലോകത്ത് ജീവിച്ചു. ഒന്നോ രണ്ടോ മണിക്കൂറല്ല. ഒരു മാസമാണ് ക്രെയ്ഗ് എന്ന 55 കാരൻ ഹൃദയമില്ലാതെ ജീവിച്ചത്. ആ കഥ ആണിപ്പോൾ സമൂഹമാദ്ധ്യമങ്ങൾ വീണ്ടും ചർച്ച ചെയ്യുന്നത്. അമിനോയിഡോസിസ് എന്ന അതിഭീകര അസുഖം ബാധിച്ച അമേരിക്കക്കാരനായിരുന്നു ക്രെയ്ഗ് ലൂയിസ്. ഹൃദയത്തിന്റെ താളം തെറ്റുന്ന അവസ്ഥ. ഡോക്ടർമാർ മരണം കുറിച്ചുവച്ച നാളുകൾ. പേസ്‌മേക്കർ പോലും ഘടിപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ക്രെയ്ഗ് പിന്നെ എങ്ങനെയാണ് ഹൃദയമില്ലാതെ ജീവിച്ചത് എന്നല്ലേ?
ഭർത്താവിനെ അത്ര എളുപ്പത്തിൽ മരണത്തിന് വിട്ടുകൊടുക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്ത ഭാര്യ ലിൻഡയും പിന്നെ ഡോ ബില്ലി കോണുമാണ് അതിന് കാരണക്കാർ. അവസാന പ്രതീക്ഷയെന്നോണം മരണക്കിടക്കയിലുള്ള തന്റെ ഭർത്താവിന്റെ ആയുസ് നീട്ടിത്തരാൻ ടെക്സസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സർജനായിരുന്ന ഡോ. ബില്ലി കോണിനോട് ലിൻഡ കേണപേക്ഷിച്ചു.
ആസമയം ഹൃദയത്തിന് പകരമാകാൻ കഴിയുന്ന ഒരു ഉപകരണത്തിന്റെ പണിപ്പുരയിലായിരുന്നു ഡോ ബില്ലിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ഡോ ബഡും. കണ്ടിന്യൂവസ് ഫ്‌ലോ എന്ന ഉപകരണം അവർ അതിനോടകം തന്നെ 50 ഓളം പശുക്കിടാങ്ങളിൽ പരീക്ഷിച്ച് കഴിഞ്ഞിരുന്നു. ക്രെയ്ഗിനെ രക്ഷിക്കാനുള്ള ചുമതല അങ്ങനെ ഡോക്ടർ ബില്ലി ഏറ്റെടുത്തു. 12 മണിക്കൂർ മാത്രം ആയുസ് പറഞ്ഞിരുന്ന ക്രെയ്ഗിന്റെ ശരീരത്തിലേക്ക് അദ്ദേഹം ഉപകരണം സ്ഥാപിച്ചു.
ഹൃദയമിടിപ്പില്ലാതെ ഇസിജിയിൽ നേരെയുള്ള വര മാത്രമായി ക്രെയ്ഗ് അങ്ങനെ കിടന്നു. ഹൃദയം നീക്കം ചെയ്ത ശേഷം അദ്ദേഹത്തിന് നാഡീസ്പന്ദനമേ ഇല്ലായിരുന്നുവെന്നതാണ് ആശ്ചര്യം.ദിവസങ്ങൾ കഴിഞ്ഞതോടെ ക്രെയ്ഗ് എഴുന്നേറ്റ് ഇരിക്കുകയും സംസാരിക്കുകയും ചെയ്തു. എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. അദ്ദേഹത്തെ ബാധിച്ച അപൂർവ്വ രോഗം കരളിനെയും വൃക്കയെയും കാർന്നു തിന്നു. ഉപകരണം ഘടിപ്പിച്ച് ഒരുമാസത്തിന് ശേഷം ക്രെയ്ഗ് അന്തരിച്ചു.
ക്രെയ്ഗിനെ ഒരുമാസക്കാലം പരിചരിച്ച ഡോക്ടർമാരും മറ്റും നാഡീസ്പന്ദനത്തിന് ശേഷം മൂളൽ മാത്രം കേട്ടത് ഇന്നും ഓർക്കുന്നു.
Discussion about this post