പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ സൈനിക നേതൃത്വത്തിൽ വൻ അഴിച്ചുപണിയുമായി ഇറാൻ. എലൈറ്റ് സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ പുതിയ കമാൻഡർ ഇൻ ചീഫായി മുൻ പ്രതിരോധ മന്ത്രി അഹമ്മദ് വാഹിദിയെ നിയമിച്ചു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണം തുടരുന്നതിനിടെയാണ് ഈ നിർണ്ണായക നിയമനം.
അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തിൽ ഖമേനിയെ കൂടാതെ ഇറാന്റെ ഉന്നത നേതൃനിരയിലെ 40 പേരാണ് കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സായുധ സേനാ മേധാവി അബ്ദുൾ റഹീം മൗസവിയും ആക്രമണത്തിൽ വീണു. ഖമേനിയുടെ രക്തസാക്ഷിത്വത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ പകരംവീട്ടൽ നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലും അമേരിക്കയും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. “ഇറാൻ ജനതയ്ക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിത്” എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇതിനിടെ, അമേരിക്കൻ താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ വർഷം തുടങ്ങി.
മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യം കേരളത്തെയും നേരിട്ട് ബാധിച്ചു തുടങ്ങി. വ്യോമപാതകൾ അനിശ്ചിതത്വത്തിലായതോടെ കേരളത്തിൽ നിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള 71 വിമാന സർവീസുകൾ റദ്ദാക്കി. ഇത് മടങ്ങാനിരിക്കുന്ന പ്രവാസികളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.










