ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ സംഘർഷം മൂർച്ഛിക്കുകായാണ്. പരസ്യമായി സമാധാനത്തിന് ആഹ്വാനം ചെയ്യുമ്പോഴും, ഇറാനെ ആക്രമിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് രഹസ്യമായി ആവശ്യപ്പെട്ടിരുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ജനുവരിയിൽ ഇറാനെതിരെയുള്ള ആക്രമണത്തിന് തങ്ങളുടെ വ്യോമപാതയോ ഭൂമിയോ വിട്ടുനൽകില്ലെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം പലതവണ ട്രംപിനെ ഫോണിൽ വിളിച്ച് ഇറാനെതിരെ സൈനിക നീക്കം നടത്താൻ എംബിഎസ് സമ്മർദ്ദം ചെലുത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ആക്രമണത്തിന് പിന്നാലെ റിയാദിലും യുഎഇയിലെ ദുബായ്, അബുദാബി എന്നിവിടങ്ങളിലും ഇറാൻ മിസൈൽ വർഷം നടത്തി. ദുബായിലെ പാം ഐലൻഡ് പുകപടലങ്ങളാൽ മൂടപ്പെട്ട നിലയിലാണ്.
തങ്ങളുടെ വ്യോമപാത ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും സൗദിക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ‘ഭീരുത്വം’ എന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ആക്രമണത്തിന് ഇരയായ യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി എംബിഎസ് സംസാരിക്കുകയും അവർക്ക് എല്ലാവിധ സൈനിക സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
86 വയസ്സുകാരനായ ആയത്തുള്ള അലി ഖമേനിയുടെ മരണം ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ സ്ഥിരീകരിച്ചു. ഖമേനിയുടെ മരണം ഇറാനിലെ ജനങ്ങൾക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഖമേനിയുടെ വധത്തിന് പകരമായി അമേരിക്കൻ, ഇസ്രായേൽ താവളങ്ങൾക്ക് നേരെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കം നടത്തുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് ഭീഷണിപ്പെടുത്തി.
പതിറ്റാണ്ടുകളായി ഇറാന്റെ അവസാന വാക്കായിരുന്ന ഖമേനിയുടെ മരണം രാജ്യത്ത് വലിയൊരു നേതൃത്വ ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്. വ്യക്തമായ ഒരു പിൻഗാമി ഇല്ലാത്തത് ഇറാന്റെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലാക്കുന്നു.









