ടി20 ലോകകപ്പിലെ അതിനിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടുമ്പോൾ, ഓപ്പണർ അഭിഷേക് ശർമ്മ വലിയ സമ്മർദ്ദത്തിലായിരിക്കുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സ്. ടൂർണമെന്റിൽ ഇതുവരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ അഭിഷേകിന് സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഡിവില്ലിയേഴ്സിന്റെ പ്രതികരണം.
ലോകകപ്പിന് മുൻപ് തകർപ്പൻ ഫോമിലായിരുന്ന അഭിഷേക് ശർമ്മയ്ക്ക് ടൂർണമെന്റിൽ ഇതുവരെ തിളങ്ങാനായിട്ടില്ല. 5 മത്സരങ്ങളിൽ നിന്ന് വെറും 14 ശരാശരിയിൽ 70 റൺസ് മാത്രമാണ് താരം നേടിയത്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ അഭിഷേക്, സിംബാബ്‌വെക്കെതിരായ മത്സരത്തിലെ അർദ്ധ സെഞ്ച്വറിയിലൂടെയാണ് അല്പമെങ്കിലും ഫോമിലേക്ക് തിരിച്ചെത്തിയത്.
“അഭിഷേക് ഫോമിലല്ലെങ്കിലും അപകടകാരിയായ ബാറ്റ്‌സ്മാനാണ്. വിൻഡീസിനെതിരായ വലിയ മത്സരത്തിൽ സമ്മർദ്ദം സ്വാഭാവികമാണ്. ജോസ് ബട്ട്‌ലറെപ്പോലുള്ള ലോകോത്തര താരങ്ങൾ പോലും സമ്മർദ്ദത്തിലാകാറുണ്ട്, അപ്പോൾ യുവതാരമായ അഭിഷേകിന് രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും ചുമലിലേറ്റി കളിക്കുമ്പോൾ ഭാരം കൂടും.” – ഡിവില്ലിയേഴ്സ് പറഞ്ഞു.
“ബൗളർമാർ നിങ്ങളെ സമ്മർദ്ദത്തിലാക്കുന്നു എന്ന് തോന്നുമ്പോൾ ക്രീസിൽ അല്പം സമയം എടുക്കുക. ആഴത്തിൽ ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കുക. തുടക്കത്തിലേ വലിയ ഷോട്ടുകൾക്ക് മുതിരാതെ ആദ്യ 5 പന്തിൽ 5 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് പടുത്തുയർത്താൻ ശ്രമിക്കണം. പന്ത് കൃത്യമായി നിരീക്ഷിക്കുക, ഗ്രൗണ്ടിന്റെ അളവുകൾ മനസ്സിലാക്കി പന്ത് നിലത്തു കൂടെ പായിക്കാൻ ശ്രമിക്കുക.” താരത്തിന് ഉപദേശം നൽകി ഡിവില്ലേഴ്‌സ് പറഞ്ഞു.
ഇന്ന് രാത്രി കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യ-വിൻഡീസ് മത്സരത്തിലെ വിജയികൾ സെമി ഫൈനലിലേക്ക് മുന്നേറും. തോൽക്കുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകും എന്നതിനാൽ രണ്ട് ടീമുകൾക്കും ഇത് നിർണ്ണായകമാണ്. നിലവിൽ ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേകിന് തന്റെ സ്ഥാനം നിലനിർത്താൻ ഈ മത്സരത്തിൽ തിളങ്ങിയേ മതിയാകൂ.












