മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും കുടുംബത്തെയും വധിച്ച നടപടി നീതീകരിക്കാനാവില്ലെന്നും ലോകം വലിയ നടുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് ടൗൺഷിപ്പ് ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നാട്ടിലെ തെമ്മാടികൾ സ്വീകരിക്കുന്ന നിലപാടാണ് ചില തെമ്മാടി രാഷ്ട്രങ്ങൾ ഇന്ന് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഒരു രാജ്യത്തിന്റെ പരമാധികാരിയെ കൊലപ്പെടുത്തുന്നത് ഭ്രാന്തമായ നടപടിയാണ്. ഇതിന് നേതൃത്വം നൽകുന്നത് അമേരിക്കൻ സാമ്രാജ്യത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരെ ആക്രമണം നടത്തേണ്ട ഒരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയും ആശങ്കയും പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഖത്തറിൽ വീണ്ടും ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളുമാണ് ഖത്തറിന് നേരെ എത്തിയതെന്ന് ഖത്തർ പ്രതിരോധ-ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.








