പത്തനംകിട്ട: ഇലന്തൂർ ഇരട്ടക്കൊലക്കേസിലെ പ്രതികൾ കൂടുതൽ പേരെ ആഭിചാര കൊലയ്ക്ക് ഇരയാക്കാൻ പദ്ധതിയിട്ടതായി അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് പ്രതികളായ ഭഗവത്‌സിംഗ്, ലൈല, ഷാഫി എന്നിവർക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്. കൊലയ്ക്ക് ശേഷം ശരീരഭാഗങ്ങൾ ഷാഫിയും, ഭഗവത്‌സിംഗും ഭക്ഷിച്ചിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.
ശനിയാഴ്ചയാണ് അന്വേഷണ സംഘം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. തമിഴ്‌നാട് സ്വദേശിനിയായ പത്മയുടെ കൊലപാതകത്തിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊലപ്പെടുത്തിയതിന് ശേഷം ഷാഫിയും ഭഗവത്‌സിംഗും ചേർന്ന് മാംസം ഭക്ഷിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ആഭിചാര കൊലയ്ക്കായി പ്രതികൾ കൂടുതൽ പേരെ സമീപിച്ചിരുന്നു. ഇവരുടെ മൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
166 പേരാണ് കേസിലെ സാക്ഷികൾ. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച 307 രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൊലചെയ്യാൻ പ്രതികൾ ഉപയോഗിച്ച കത്തി, മൊബൈൽ ഫോൺ മറ്റ് തെളിവുകൾ എന്നിവയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
1600 പേജുള്ള കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് പുറമേ മറ്റ് വകുപ്പുകളും ചേർത്തിട്ടുണ്ട്. ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, കവർച്ച, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് അധികമായി ചുമത്തിയിരിക്കുന്നത്.
പ്രതികൾ അറസ്റ്റിലായി 89ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുക കൂടിയാണ് ഇതിന്റെ ലക്ഷ്യം. റോസ്ലിയുടെ കൊലപാതകത്തിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Discussion about this post