ജക്കാർത്ത: ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂലചനം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സമുദ്രത്തിനടിയിലും കിഴക്കൻ തിമോറിലും അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായമോ നാശ നഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാവിലെയായിരുന്നു ഭൂചലനം ഉണ്ടായത്. ഇതിന്റെ ഫലമായി തിമോർ, മലുക്കു, ആർക്കിപെലഗോ, പപ്പുവ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഇതിൽ തിമോറിന്റെ കിഴക്കൻ മേഖലയിൽ താരതമ്യേന ശക്തികൂടിയ പ്രകമ്പനം ആണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ടുവാലിലെ വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിമിഷങ്ങൾ മാത്രമാണ് പ്രകമ്പനം നീണ്ടു നിന്നത്.
ഇന്തോനേഷ്യൻ ഐലന്റായ അംബോനിൽ നിന്നും 427 കിലോ മീറ്റർ തെക്ക് മാറി 95 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവ്വേയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയൻ നഗരമായ ഡാർവിനിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഭൂചലനം ഉണ്ടായതിന് പിന്നാലെ ഇന്തോനേഷ്യൻ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 44 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിന്റെ ആഘാതം മറികടക്കുന്നതിന് മുൻപാണ് വീണ്ടും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്.
Discussion about this post