ന്യൂഡൽഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജനതാദൾ യുണൈറ്റഡ് (ജെഡിയു) പാർട്ടി . ജനകീയ നയങ്ങൾ നടപ്പിലാക്കാനുള്ള കാഴ്ചപ്പാടും ചിന്താശേഷിയും നിതീഷിനുണ്ട്. ഹർ ഘർ ബിജിലി, സൈക്കിൾ യോജന, ഹർ ഘർ നാൽ യോജന തുടങ്ങിയ പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി ദേശീയ അധ്യക്ഷൻ ലാലൻ സിംഗ് ഇക്കാര്യം പറഞ്ഞത്. ഈ പദ്ധതികളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽഗാന്ധിയെയാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തിക്കാട്ടുന്നത്. കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ് ഇക്കാര്യം നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ ജെഡിയു എതിർത്തു. മാത്രമല്ല കമൽനാഥിൻറെ പ്രഖ്യാപനത്തെ ജെഡിയു നേതാവ് പരിഹസിക്കുകയും ചെയ്തു. “കമൽ നാഥിന് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ കഴിയും, എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ പാർലമെൻറിൽ മതിയായ അംഗങ്ങൾ വേണമെന്നും ലാലൻ സിംഗ് പറഞ്ഞു.
“ആദ്യം ‘ബിജെപി മുക്ത് ഭാരത്’ എന്ന ലക്ഷ്യത്തിലെത്താൻ പാർലമെൻറിൽ മതിയായ അംഗങ്ങൾ വേണം. അതിനുശേഷം ആരാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നും ലാലൻ സിംഗ് കൂട്ടിച്ചേർത്തു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സമാജ്‌വാദി പാർട്ടി, ഡിഎംകെ, ടിആർഎസ്, ജെഡിഎസ്, ടിഎംസി എന്നീ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ചുനിൽക്കും. ‘ബിജെപി മുക്ത് ഭാരത്’ ആണ് ഈ കൂട്ടായ്മ വിഭാവനം ചെയ്യുന്നത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ ജെഡിയു അനുകൂലിക്കുന്നില്ല.പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് ഞങ്ങൾ അനുകൂലമാണെന്നും യോഗ്യനായ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പ്രസ്തുത പാർട്ടികളെല്ലാം യോഗം ചേരുമെന്നും ലാലൻ സിംഗ് പറഞ്ഞു.
അതേ സമയം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കമൽനാഥിൻറെ തീരുമാനത്തോട് പ്രതിപക്ഷ പാർട്ടികൾ യോജിക്കുന്നുണ്ടോ എന്നാണ് ബിജെപിയുടെ ചോദ്യം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തെലങ്കാന മുഖ്യമന്ത്രി കെസിആർ, മായാവതി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ ഇത് അംഗീകരിക്കുന്നുണ്ടോയെന്നും ബിജെപി ചോദിച്ചു. എല്ലാ പ്രതിപക്ഷ നേതാക്കളും ഒരേ നിലപാടിലാണെങ്കിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തതെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ചോദിച്ചു. എന്നാൽ ബംഗാൾ മുഖ്യമന്ത്രി ബാനർജി ഇതുവരെ പ്രധാനമന്ത്രിയാകാൻ താൽപ്പര്യം കാണിച്ചിട്ടില്ലെന്നും ലാലൻ സിംഗ് പറഞ്ഞു.









