ലണ്ടൻ : യുകെയിലെ ഇറാനികൾക്കായി പാകിസ്താനിൽ നിന്ന് കടത്തിയ യുറേനിയം ഹീത്രൂ വിമാനത്താവളത്തിൽ വച്ച് പിടികൂടി. ഒമാനിൽ നിന്നുള്ള വിമാനത്തിലാണ് ഇവ എത്തിച്ചത്. കഴിഞ്ഞ മാസം ഹീത്രൂവിൽ സ്പെഷ്യലിസ്റ്റ് സ്കാനറുകളാണ് മാരകമായേക്കാവുന്ന യുറേനിയം കണ്ടെത്തിയത് .
ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ ഒരു പ്രത്യേക റേഡിയോ ആക്ടീവ് മുറിയിലേക്ക് ഇവ മാറ്റിയിരുന്നു . തീവ്രവാദ വിരുദ്ധ പോലീസിന് മുന്നറിയിപ്പ് നൽകുകയും ആരാണ് ചരക്ക് അയച്ചതെന്ന് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്നാണ് ഇവ പാകിസ്താനിൽ ഒമാൻ എയർ ജെറ്റിൽ എത്തിച്ചതാണെന്ന് മനസിലായത്.സംഭവത്തിൽ ഇറാൻ ആസ്ഥാനമായുള്ള യുകെ സ്ഥാപനത്തെയാണ് പോലീസ് നിരീക്ഷിക്കുന്നത് .
ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം റേഡിയോ ആക്ടീവ് ശക്തിയുള്ള സ്ഫോടകവസ്തുക്കളുടെ മിശ്രിതം നിർമ്മിക്കുകയാണോ ലക്ഷ്യമെന്ന സംശയവുമുണ്ട്. വൻ ഗൂഡാലോചനയോടെയാകാം യുറേനിയം എത്തിച്ചതെന്നാണ് മുൻ മേജർ ജനറൽ ചിപ്പ് ചാപ്മാൻ പറയുന്നത്. ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോപത്തെ കുറിച്ച് നമുക്കറിയാം. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ ഖുദ്‌സ് അംഗങ്ങളെ പോലെയുള്ളവർ അവിടെയുണ്ട് “ ചിപ്പ് ചാപ്മാൻ പറഞ്ഞു. ഇതുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘത്തിൻറെ സംശയം.
വർഷങ്ങൾക്ക് മുമ്പ്, മുൻ റഷ്യൻ ചാരനായിരുന്ന അലക്സാണ്ടർ ലിറ്റ്വിനെങ്കോയെ കൊലപ്പെടുത്തിയ ശൈലിയിൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാകാം യുറേനിയം എത്തിച്ചതെന്നും സൂചനയുണ്ട്. ‘ ഇത് രാസായുധം എന്ന രീതിയിൽ ഉപയോഗിക്കാം.
ലണ്ടനിൽ റേഡിയോ ആക്ടീവ് പൊളോണിയം-210 ഉള്ളിൽ ചെന്ന് കൊല്ലപ്പെട്ട മുൻ റഷ്യൻ ചാരനായിരുന്നു അലക്സാണ്ടർ ലിറ്റ്‌വിനെങ്കോ. കെജിബിയുടെയും എസ്എഫ്ബിയുടെയും മുൻ ഏജന്റായ കേണൽ അലക്സാണ്ടർ ലിറ്റ്‌വിനെങ്കോ 2000 ലാണ് റഷ്യയിൽനിന്ന് ലണ്ടനിലേക്ക് പലായനം ചെയ്തത്. ആറു വർഷത്തിനു ശേഷം ഒരു ദിവസം റേഡിയോ ആക്ടീവ് പൊളോണിയം-210 കലർന്ന ചായ കുടിച്ച് അദ്ദേഹം ഗുരുതരാവസ്ഥയിലായി. മൂന്നു ആഴ്ചയ്ക്കു ശേഷം അദ്ദേഹം മരിച്ചു. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അനുമതിയോടെയായിരുന്നു ലിറ്റവിനെങ്കോയുടെ കൊലപാതകം എന്നായിരുന്നു ബ്രിട്ടിഷ് ഏജൻസികളുടെ കണ്ടെത്തൽ.
2006 ൽ ലിറ്റ്‌വിനെങ്കോയ്ക്കെതിരെ ഉപയോഗിച്ച അതേ രീതിയിൽ ഉപയോഗിക്കാൻ പദ്ധതിയുണ്ടായിട്ടുണ്ടാവാം എന്നാണ് സംശയം . ഇത് അപകടകരമായ വസ്തുതയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
Discussion about this post