ന്യൂഡൽഹി: വീണ്ടും പുലിവാല് പിടിച്ച് എയർ ഇന്ത്യ. യാത്രികയ്ക്ക് വിമാനത്തിലെ ഭക്ഷണത്തിൽ നിന്നും ലഭിച്ച വസ്തുവാണ് എയർ ഇന്ത്യയെ വീണ്ടും വിവാദത്തിലാക്കിയത്. സംഭവത്തിൽ വിമാനക്കമ്പനി യാത്രികയോട് മാപ്പ് പറഞ്ഞു.
ഭക്ഷണത്തിൽ നിന്നും ലഭിച്ച കല്ലാണ് എയർ ഇന്ത്യയ്ക്ക് ഇപ്പോൾ തലവേദനയായിരിക്കുന്നത്. ഡൽഹിയിൽ നിന്നും കാണ്ഡ്മണ്ഡുവിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. യാത്രാവേളയിൽ ആവശ്യപ്പെട്ടത് പ്രകാരം മീൽസ് ആയിരുന്നു വിമാനത്തിലെ ജീവനക്കാർ യാത്രികയ്ക്ക് നൽകിയത്. ഭക്ഷണം കഴിച്ച് പാകുതിയായപ്പോൾ കറികളിൽ ഒന്നിൽ നിന്നും സാമാന്യം വലിപ്പമുള്ള കല്ല് ലഭിക്കുകയായിരുന്നു. ഉടനെ ഇതിന്റെ ഫോട്ടോ സഹിതം പരാതിയുമായി യാത്രിക സമൂഹമാദ്ധ്യമം വഴി രംഗത്ത് എത്തി.
കല്ലില്ലാത്ത ഭക്ഷണം നൽകാൻ എയർ ഇന്ത്യയുടെ പക്കൽ പണമില്ലേയെന്നായിരുന്നു യുവതിയുടെ ചോദ്യം. ഇത്തരം വീഴ്ചകൾ അംഗീകരിക്കാൻ കഴിയില്ലെന്നും യുവതി വിമർശിച്ചു. ഈ ട്വീറ്റിന് താഴെ വിമർശനവുമായി നിരവധി പേർ രംഗത്ത് എത്തി. ഇതോടെയാണ് എയർ ഇന്ത്യ മാപ്പപേക്ഷിച്ചത്.
തങ്ങളുടെ കാറ്ററിംഗ് വിഭാഗത്തെ ഉടനെ ഇക്കാര്യം അറിയിക്കാം. സംഭവത്തിൽ വിശദീകരണം നൽകാൻ അൽപ്പം സാവകാശം വേണം. സംഭവം ശ്രദ്ധയിൽപ്പെടുത്തിയതിന് നിങ്ങളെ പ്രശംസിക്കുന്നുവെന്നും എയർ ഇന്ത്യ മറുപടിയായി കുറിച്ചു.
അടുത്തിടെ എയർ ഇന്ത്യ വിമാനത്തിൽ മുംബൈ സ്വദേശിയായ വ്യവസായി യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. ഇതിനിടെയാണ് ഭക്ഷണത്തിൽ കല്ല് ലഭിച്ചതിന്റെ പേരിൽ വീണ്ടും എയർ ഇന്ത്യ വാർത്തകളിൽ നിറയുന്നത്.
Discussion about this post