ന്യൂഡൽഹി: ചൈനയുടെ ഭീഷണികൾ കാറ്റിൽ പറത്തി ആദ്യ ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനത്തിന് തുടക്കം കുറിച്ച് ഇന്ത്യയും- ജപ്പാനും. ജപ്പാനിലെ ഹ്യാകുരിയിലാണ് സംയുക്ത അഭ്യാസ പ്രകടനത്തിന് തുടക്കമായിരിക്കുന്നത്. പരിപാടിയിൽ ഇന്ത്യയുടെ സുഖോയ് ഉൾപ്പെടെയുള്ള മുൻനിര യുദ്ധ വിമാനങ്ങൾ പങ്കെടുക്കും.
‘വീർ ഗാർഡിയൻ-2023’ എന്ന പേരിലാണ് പരിപാടി. വ്യാഴാഴ്ച ആരംഭിച്ച പരിപാടി ഈ മാസം 26 ന് സമാപിക്കും. സുഖോയ്-30എംകെഐ, സി-17, ഐഎൽ 78 എന്നീ വിമാനങ്ങളാണ് വ്യോമാഭ്യാസ പ്രകടനത്തിൽ ഇന്ത്യയ്ക്കായി അണിനിരക്കുക. എഫ്-2, എഫ് 15 വിമാനങ്ങളാണ് ജപ്പാൻ പങ്കെടുപ്പിക്കുന്നത്. രാവിലെ നടന്ന ഉദ്ഘാടനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യോമാഭ്യാസ പ്രകടനത്തിന് പിന്നാലെ ഇരു വിഭാഗം സേനകളിലെയും അധികൃതർ തമ്മിൽ ചർച്ചകളും നടത്തും.
പ്രതിരോധ മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദം വീർ ഗാർഡിയനിലൂടെ ഒന്നുകൂടി ദൃഢമാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും സേനകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടും. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും, പ്രതിരോധ സഹകരണത്തിലും വ്യോമാഭ്യാസ പ്രകടനം നിർണായക ചുവടുവയ്പ്പാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിലവിൽ ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്. ഇത് മറികടന്നുകൊണ്ടാണ് ഇരു രാജ്യങ്ങളും സംയുക്ത വ്യോമാഭ്യാസ പ്രകടനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇത് ചൈനയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post