ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനത്തിന് മുന്നോടിയായി രജൗരി ജില്ലയിൽ സുരക്ഷ ശക്തമാക്കി. ധാംഗ്രി ഗ്രാമത്തിൽ അടുത്തിടെ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദർശനം.
സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താനാണ് അമിത് ഷാ ജമ്മുവിൽ എത്തുന്നത്. കൊലപാതകങ്ങൾ കണക്കിലെടുത്ത് പ്രശ്നസാദ്ധ്യതാ മേഖലകളിൽ കനത്ത സുരക്ഷാ വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സേന ജില്ലയിലുടനീളം ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും മുൻകരുതൽ നടപടിയായി യാത്രക്കാരെയടക്കം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. അതേ സമയം, ധാംഗ്രി കൊലപാതകത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ പിടികൂടാൻ സുരക്ഷാ സേന ജില്ലയിൽ ശക്തമായ തിരച്ചിൽ തുടരുകയാണ്.
രജൗരിയിലെയും പൂഞ്ചിലെയും വനമേഖലകളിൽ സുരക്ഷാ സേന തുടർച്ചയായി പരിശോധനകൾ നടത്തുകയാണ്. ഇതോടൊപ്പം, രജൗരിയിലെ തന്ത്രപ്രധാന പാതകൾ സുരക്ഷാ സേന സീൽ ചെയ്തു. താഴ്വരയിൽ എത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്
ജനുവരി ഒന്നിനാണ്, അജ്ഞാതരായ തീവ്രവാദികൾ മൂന്ന് വീടുകളിലേക്ക് ഇരച്ചുകയറുകയും ആളുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തത്. സംഭവത്തിൽ നാലു പേർ കൊല്ലപ്പെട്ടു. കൂടാതെ, ആക്രമിക്കപ്പെട്ട വീടുകളിലൊന്നിൽ തൊട്ടടുത്ത ദിവസം ഐഇഡി സ്ഫോടനവുമുണ്ടായി. ഇതിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ധാംഗ്രിയിൽ അടുത്തിടെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പ്രതികളെ പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തെത്തുടർന്ന്, നുഴഞ്ഞുകയറ്റ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ കർശനമായ ജാഗ്രത പുലർത്തുന്നതിനായി പ്രാദേശിക സന്നദ്ധപ്രവർത്തകരും അതിർത്തി ഗ്രിഡും അടങ്ങുന്ന വില്ലേജ് ഡിഫൻസ് ഗാർഡുകളെ (വിഡിജി) ജമ്മു കശ്മീർ ഭരണകൂടം വിന്യസിച്ചിട്ടുണ്ട്.
Discussion about this post