കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ എന്ന നിലയിലാണ് ഗവർണർ നോട്ടീസ് നൽകിയത്.
ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ നോട്ടീസിന്മേൽ തുടർ നടപടി ഉണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഉച്ചയ്ക്ക് 1.45 നാണ് സിംഗിൾ ബഞ്ച് ഹർജികൾ പരിഗണിക്കുന്നത്.
കാലിക്കറ്റ്, എം.ജി ,ശങ്കരാചാര്യ സംസ്‌കൃതം സർവകലാശാല, വിസി മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ക്വോവാറണ്ടോ ഹർജികളും കോടതി പരിഗണിക്കുന്നുണ്ട്.
സാങ്കേതിക സർവകലാശാല വി സിയുടെ നിയമന നടപടികൾ യു ജി സിയുടെ മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സമാന സാഹചര്യത്തിൽ നിയമനം ലഭിച്ച വി സി മാർക്ക് ഗവർണർ നോട്ടീസ് നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്.
Discussion about this post