ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജീവിതത്തിന്റെ നീണ്ട കാലഘട്ടത്തിൽ എംപി, മന്ത്രി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം വേറിട്ടു നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡോ.ലോഹ്യയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ശരത് യാദവിന്റെ ഇടപെടലുകളെ എല്ലായ്‌പ്പോഴും വിലമതിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുയായികളോടും അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19നായിരുന്നു ശരത് യാദവിന്റെ അന്ത്യം.ഏറെ നാളായി അസുഖബാധിതനായിരുന്നു. ഏഴ് തവണ ലോക്‌സഭാംഗവും നാല് തവണ രാജ്യസഭാംഗവുമായിരുന്ന ശരത് യാദവ് 1989-90, 1999-04 വർഷങ്ങളിൽ കേന്ദ്രമന്ത്രിയായി. 1989ൽ വി.പി.സിംഗ് സർക്കാരിൽ ടെക്‌സ്റ്റൈൽസ്, ഭക്ഷ്യ സംസ്‌കരണ വകുപ്പുകളും, 1999ലെ വാജ്‌പേയി സർക്കാരിൽ വ്യോമയാന, തൊഴിൽ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും കൈകാര്യം ചെയ്തു.
33 വർഷം പാർലമെന്റ് അംഗമായിരുന്നു. മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ലോക്‌സഭയിലെത്തിയത്. ബിഹാറിൽ മധേപുരയിൽ നിന്നാണ് നാല് തവണയും വിജയിച്ചത്.
Discussion about this post