ന്യൂഡൽഹി: ദക്ഷിണ സുഡാനിൽ ഐക്യരാഷ്ട്രസഭ മിഷന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ച വെച്ച ഇന്ത്യയുടെ ആയിരത്തിലധികം സമാധാന ദൗത്യസേനാംഗങ്ങളെ ആദരിച്ച് യുഎൻ. അഞ്ച് വനിതാ സേനാംഗങ്ങൾ ഉൾപ്പെടെ 1171 പേരെയാണ് ഐക്യരാഷ്ട്ര സഭ ആദരിച്ചത്. തെക്കൻ സുഡാനിലെ യുഎൻ മിഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വനിതാ മേജർ ജാസ്മിൻ ഛാത്തയാണ് ഇന്ത്യൻ സംഘത്തെ നയിച്ചതെന്നതും ഈ നേട്ടത്തിന് ഇരട്ടി തിളക്കം നൽകുന്നു. ആഭ്യന്തര കലാപങ്ങൾ രൂക്ഷമായ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും മറ്റുമായി ഇത്തരത്തിൽ സമാധാന സേനാംഗങ്ങളെ വിന്യസിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യ വിന്യസിച്ച സേനാംഗങ്ങൾക്കാണ് പ്രത്യേക പുരസ്‌കാരം ലഭിച്ചത്.
ജാസ്മിൻ ഛാത്ത ഉൾപ്പെടെ സംഘത്തിലെ അഞ്ച് വനിതകൾക്ക് യുഎൻ മെഡൽ ലഭിച്ചു. മെഡൽദാന ചടങ്ങിൽ പരേഡ് നയിച്ചതും ജാസ്മിൻ ഛാത്ത ആണ്. ഈ പ്രത്യേക ദിനത്തിൽ തന്റെ റെജിമെന്റിനെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് അവർ പ്രതികരിച്ചു. വനിതകളെ മുൻനിരയിൽ നിർത്തുന്നതിലൂടെ ഇന്ത്യ ദക്ഷിണ സുഡാനിലെ പൗരന്മാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, ശക്തമായ സന്ദേശം നൽകുകയാണ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
അപ്പർ നൈൽ മേഖലയിൽ റോഡുകൾ നന്നാക്കുന്നതിലും വെള്ളപ്പൊക്ക ദുരിതമേഖലകളിലുമായിരുന്നു ഇന്ത്യൻ ദൗത്യസംഘം ശ്രദ്ധേയസേവനം നടത്തിയത്. ഈ ഘട്ടങ്ങളിലെല്ലാം ദക്ഷിണ സുഡാനിലെ ജനങ്ങളുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചതായി അവർ പറഞ്ഞു. വനിത ഒരു ടീമിനെ നയിക്കുന്നത് അവർക്ക് കാണാൻ കഴിയുന്നു. ഇതിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് മികച്ചസന്ദേശമാണ് പകരുന്നത് എന്നും മേജർ ജാസ്മിൻ വ്യക്തമാക്കി.
മികച്ച പ്രവർത്തനത്തിന് സംഘത്തിലെ വനിതാ എൻജിനീയറായ ക്യാപ്റ്റൻ കരീഷ്മ കത്തായത്തിനും യുഎൻ മെഡൽ ലഭിച്ചു. ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നത് വലിയ കാര്യമാണെന്നും ഇവിടെ നിർവ്വഹിച്ച സേവനങ്ങളിൽ അഭിമാനം കൊളളുന്നുവെന്നും ക്യാപ്റ്റൻ കരീഷ്മ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിലും നവീകരിക്കുന്നതിലും ഏറെ മികവ് പുലർത്തിയ സംഘമാണ് ഇന്ത്യയിൽ നിന്ന് എത്തിയതെന്ന് യുഎൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തും ഇന്ത്യൻ സേനാംഗങ്ങളുടെ പ്രവർത്തനം വിലമതിക്കാനാകാത്തതാണെന്ന് അവർ പറഞ്ഞു. സെപ്തംബർ മുതൽ ഇതുവരെ സങ്കീർണമായ ശസ്ത്രക്രിയകളിലൂടെ അഞ്ച് കുട്ടികളുടെ ജീവൻ രക്ഷിക്കാനും ഇന്ത്യൻ സംഘത്തിന് സാധിച്ചതായും യുഎൻ ചൂണ്ടിക്കാട്ടി.
Discussion about this post