തിരുപ്പതി: തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ വരുമാനത്തിൻറെ കണക്ക് റെക്കോർഡിലേക്ക്. 1,450 കോടി രൂപയാണ് ഇത്തവണ വഴിപാട് (ഹുണ്ടി പിരിവ്) ഇനത്തിൽ വന്നുചേർന്നത്.ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായാണ് തിരുപ്പതി ക്ഷേത്രം കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം 2.37 കോടി ഭക്തരാണ് ക്ഷേത്രം സന്ദർശിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് ഓഫീസർ ധർമ്മ റെഡ്ഡിയാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. 2021ൽ 1.04 കോടി ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഹുണ്ടി ശേഖരമായി 833.41 കോടി രൂപ ക്ഷേത്രത്തിന് ലഭിച്ചു. 2022 ൽ ഇത് ഇരട്ടിയിലധികമായി. 2.37 കോടി ഭക്തർ ക്ഷേത്രദർശനം നടത്തി.ഹുണ്ടിയുടെ ശേഖരം 1,450.50 കോടി രൂപയാണെന്നും റെഡ്ഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു.2022ൽ 11.54 ലക്ഷം ലഡ്ഡു പ്രസാദം വിറ്റു, മുൻ വർഷം ഇത് 5.96 ലക്ഷം ആയിരുന്നു.
2021 ന്റെ ഭൂരിഭാഗവും 2022 ന്റെ തുടക്കവും COVID-19 നിയന്ത്രണങ്ങൾക്ക് കീഴിലായതിനാൽ ഈ കണക്കുകൾ താരതമ്യപ്പെടുത്താനാവില്ലെന്നാണ് ക്ഷേത്ര ഭരണസമിതി അംഗങ്ങൾ പറയുന്നത്. ഡിസംബറിൽ മാത്രം 129.37 കോടി രൂപയാണ് ഹുണ്ടി പിരിവിലൂടെ ക്ഷേത്രത്തിന് ലഭിച്ചത്. ഡിസംബറിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം 20.25 ലക്ഷമാണെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി 11 വരെ ആറ് ലക്ഷത്തിലധികം ഭക്തർ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.
Discussion about this post