തിരുവനന്തപുരം: പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. മംഗലാപുരം പായ്ച്ചിറ ഷെഫീഖ് മൻസിലിൽ ഷെഫീഖ് ആണ് പിടിയിലായത്. സംഭവ ശേഷം ഒളിവിലായിരുന്നു ഷെഫീഖ്.
ആര്യനാട് നിന്നാണ് ഇയാൾ പിടിയിലായത്. ഇവിടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടേക്ക് എത്തിയ വീട്ടുടമ ഷെഫീഖിനെയും കൂട്ടാളികളെയും കണ്ട് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ ഷെഫീഖും സംഘവും വീട്ടുടമയെ കിണറ്റിലെറിയുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി. ഇതിനിടെ ഷെഫീഖും സംഘവും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ പിടിച്ചുകെട്ടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
പണത്തിനായി യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴായിരുന്നു ഷഫീഖും സംഘവും പോലീസുകാർക്ക് നേരെ ബോംബ് എറിഞ്ഞത്. എന്നാൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട പോലീസുകാരെ മറ്റ് പ്രതികളായ ഷീജ മകൻ ഷെമീർ എന്നിവർ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post