ന്യൂഡൽഹി : നേപ്പാളിൽ വിമാനാപകടത്തിൽ പെട്ട് അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. ഇവരിൽ നാല് പേർ നേപ്പാളിലേക്ക് പാരാഗ്ലൈഡിംഗ് നടത്താൻ വേണ്ടിയാണ് പോയത് എന്നാണ് റിപ്പോർട്ട്. ഇവരുടെ കൂടെയുണ്ടായിരുന്ന തെക്കൻ നേപ്പാളിലെ സർലാഹിയിൽ താമസിക്കുന്ന അജയ് കുമാർ ഷായാണ് ഇക്കാര്യം പറഞ്ഞത്.
അഭിഷേക് കുശ്വാഹ (25), ബിഷാൽ ശർമ (22) അനിൽ കുമാർ രാജ്ഭാർ (27), സോനു ജയ്സ്വാൾ (35), സഞ്ജയ് ജയ്സ്വാൾ എന്നിവരാണ് അപകടത്തിൽപ്പെട്ട ഇന്ത്യക്കാർ. ഇവരിൽ നാല് പേർ വെള്ളിയാഴ്ചയാണ് ഇന്ത്യയിൽ നിന്ന് നേപ്പാളിൽ എത്തിയത്. നാല് പേരും വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിൽ പാരാഗ്ലൈഡിംഗ് നടത്താൻ എത്തിയതായിരുന്നു.
ഇന്ത്യയിൽ നിന്ന് അജയ് കുമാറിനൊപ്പം ഒരേ വാഹനത്തിലാണ് ഇവർ കാഠ്മണ്ഡുവിലെത്തിയത്. തുടർന്ന് നാല് പേരും പശുപതിനാഥ ക്ഷേത്രത്തിനടുത്തും പിന്നീട് ഹോട്ടൽ ഡിസ്‌കവറി ഓഫ് തമേലിലും താമസിച്ചു. തുടർന്നാണ് പൊഖാറയിലേക്ക് പുറപ്പെട്ടത്. പൊഖാറയിൽ നിന്ന് ഗൊരഖ്പൂർ വഴി തിരികെ മടങ്ങാനായിരുന്നു അവരുടെ പദ്ധതി. അതിനിടെയാണ് വിമാനാപകടം അവരുടെ ജീവൻ എടുത്തത്.
72 ആളുകളുമായി പോയ വിമാനം ലാന്റ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് തകർന്ന് വീണത്. അപകടത്തിൽ 68 പേർ മരിച്ചു. ഇതിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 15 വിദേശികളാണ് ഉണ്ടായിരുന്നത്. നേപ്പാളിലെ കാസ്‌കി ജില്ലയിൽ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങവേയാണ് വിമാനം തകർന്ന് വീണത്.
Discussion about this post