കോഴിക്കോട്:ബീഫ് പരിശോധനയുടെ പേരില്‍ ഡല്‍ഹി പൊലീസ് കേരള ഹൗസില്‍ കയറിയ നടപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. റെയ്ഡ് നടത്തിയ നടപടി ഫെഡറല്‍ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ സംഭവത്തില്‍ ഡല്‍ഹി പൊലീസ് മിതത്വം പാലിക്കേണ്ടതായിരുന്നു എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഡല്‍ഹി പൊലീസ് ഏതറ്റം വരെ പോയി എന്നറിയില്ല. അവര്‍ കേരള ഹൗസിനകത്തു കയറിയെങ്കില്‍ തെറ്റാണ്. കേരള ഹൗസ് ഹോട്ടലല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥി മന്ദിരമാണ്. അവിടെ അതിക്രമം കാണിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ ഹൗസിലെ പരിശോധനയില്‍ സംസ്ഥാനം പ്രതിഷേധം അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു.
ഗോമാംസം വിളമ്പിയെന്നാരോപിച്ച് ഡല്‍ഹിയിലെ കേരളാഹൗസില്‍ റെയ്ഡ് നടത്തിയ പോലീസ് നടപടി തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹി പോലീസ് മിതത്വം പാലിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹൗസ് സ്വകാര്യ ഹോട്ടലല്ല. സര്‍ക്കാന്‍ സ്ഥാപനമാണ്. വിശദാംശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളെടുക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
കേരള ഹൗസില്‍ ബീഫ് റെയ്ഡ് നടത്തിയ പൊലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. ഗോമാംസം വിളമ്പുന്നു എന്ന് പരാതി നല്‍കിയവര്‍ക്കെതിരെ പാര്‍ലമെന്റ് ഹൗസ് പൊലീസ് സ്‌റേറഷനില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസിലെത്തി റെസിഡന്റ് കമീഷണറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ദാദ്രിയില്‍ മുഹമ്മദ് അഹ്‌ലാഖിനെ കൊന്ന ശക്തികള്‍ തന്നെയാണ് ഡല്‍ഹിയില്‍ കേരള ഹൗസിന്റെ അടുക്കളയിലേക്കു കടന്നു കയറിയതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് ഡല്‍ഹി കേരള ഹൗസില്‍ പശുവിറച്ചി വിളമ്പി എന്നാരോപിച്ചു നടത്തിയ അതിക്രമമെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വര്‍ഗീയ ഭ്രാന്തു മൂത്തവരുടെ വാക്കു കേട്ട് ഡല്‍ഹി പൊലീസ് കേരള ഹൗസില്‍ നിയമവിരുദ്ധമായി കടന്നു കയറിയത്, സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. കേരള ഗവര്‍മെന്റിന്റെ അധീനതയിലുള്ള സ്ഥലത്തുപോലും തങ്ങള്‍ എന്തും ചെയ്യും എന്നാണ് കേരള ഹൗസിന്റെ ചുമതലയുള്ള റസിഡന്റ് കമീഷണറുടെ അനുമതിയില്ലാതെ ക്യാന്റീന്‍ റെയ്ഡ് ചെയ്ത ഡല്‍ഹി പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.മലയാളികളുടെ ഭക്ഷണം തങ്ങള്‍ നിശ്ചയിക്കും എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ഈ നടപടിയിലൂടെ ഭീഷണിപ്പെടുത്തുന്നതെന്നും പിണറായി പറഞ്ഞു.
പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ദാദ്രിയിൽ മുഹമ്മദ് അഖ്ലാക്കിനെ കൊന്ന ശക്തികൾ തന്നെയാണ് ഡൽഹിയിൽ കേരള ഹൗസിന്റെ അടുക്കളയിലേക്ക് കടന്നു കയറിയത്. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവർ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് ദൽഹി കേരള ഹൌസിൽ പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം.
ഡൽഹിയിൽ പോത്തിറച്ചിക്ക് നിരോധനം ഇല്ല. കേരള ഹൌസിൽ അത് പാകം ചെയ്ത് വിൽക്കുന്നതിന് തടസ്സവുമില്ല.
വർഗീയ ഭ്രാന്തു മൂത്തവരുടെ വാക്ക് കേട്ട് ദൽഹി പോലീസ് കേരള ഹൌസിൽ നിയമവിരുദ്ധമായി കടന്നു കയറിയത്, സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. കേരള ഗവർമെന്റിന്റെ അധീനതയിലുള്ള സ്ഥലത്തുപോലും തങ്ങൾ എന്തും ചെയ്യും എന്നാണ് കേരളഹൗസിന്റെ ചുമതലയുള്ള റസിഡന്റ് കമീഷണറുടെ അനുമതിയില്ലാതെ ക്യാന്റീന്‍ റെയ്ഡ് ചെയ്ത ദൽഹി പോലീസ് നൽകുന്ന മുന്നറിയിപ്പ്. മലയാളികളുടെ ഭക്ഷണം തങ്ങൾ നിശ്ചയിക്കും എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ഈ നടപടിയിലൂടെ ഭീഷണിപ്പെടുത്തുന്നത്.
മുഹമ്മദ് ആഖ്ലാക്കിനെ ഇടിച്ചു കൊന്നത് പോലെ, നാളെ ഏതു അടുക്കളയിലും കടന്നു ചെന്ന് അതിക്രമം കാട്ടാൻ തങ്ങൾ മടിക്കില്ല എന്നാണു സംഘപരിവാർ ഇതിലൂടെ നൽകുന്ന സന്ദേശം. നമ്മുടെ അടുക്കളയും സ്വകാര്യതയും സ്വതന്ത്രമായ ജീവിതവും ഭീഷണിയുടെ നിഴലിൽ ആക്കാനുള്ള ഇത്തരം ശ്രമങ്ങൾ അതിശക്തമായി ചെറുക്കപ്പെടണം.
“കേരള ഹൗസില്‍ ബീഫ് പരസ്യമായി വില്‍ക്കുന്നു, നമുക്ക് കാണാം ” എന്ന് ഒരു സംഘപരിവാറുകാരൻ സോഷ്യൽ മീഡിയയിൽ പരസ്യ ഭീഷണി മുഴക്കിയയ ശേഷമാണ് ഡൽഹി പോലീസ് കേരള ഹൌസിൽ എത്തിയത്. ആസൂത്രിതമായ അതിക്രമം ആണ് നടന്നത് എന്നതിന്റെ തെളിവാണിത്.
ഡൽഹിയിലെ മലയാളി സമൂഹത്തിൽ ഭീതി വിതച്ച സംഭവമാണിത്. പൌരന്റെ മൌലികാവകാശത്തിന്മേലും സംസ്ഥാന ഗവർമെന്റിന്റെ അധികാരത്തിലും ഉള്ള കടന്നു കയറ്റവും ആണ്. ഇത്തരം പ്രവണതകളെ ചെറുത്തു തോൽപ്പിച്ചില്ലെങ്കിൽ സാധാരണ ജനജീവിതം ദുഷ്കരമാകും.
ഈ വിഷയത്തിൽ ഉചിതമായ രീതിയിൽ പ്രതികരിക്കാനോ ഇടപെടാനോ സംസ്ഥാന സർക്കാർ തയാറാകാത്തത് ആശ്ച്ചര്യകരമാണ്.
Discussion about this post