ഭുവനേശ്വർ: ഹോക്കി ലോകകപ്പ് പൂൾ എ മത്സരത്തിൽ മൂന്ന് തവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അർജന്റീന സമനിലയിൽ തളച്ചു. ലോകോത്തര ആക്രമണവും പ്രതിരോധവും കൊണ്ട് കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ മത്സരത്തിനൊടുവിൽ, നിശ്ചിത സമയത്ത് ഇരു ടീമുകളും 3-3 എന്ന സ്കോറിൽ പിരിയുകയായിരുന്നു.
മത്സരത്തിന്റെ ആദ്യഘട്ടത്തിൽ അർജന്റീനയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയ കാഴ്ചവെച്ചത്. ഒൻപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി ജെറമി ഹേവാർഡാണ് ഓസ്ട്രേലിയയുടെ അക്കൗണ്ട് തുറന്നത്. ആദ്യ പാദം അവസാനിക്കുമ്പോൾ ഓസീസ് 1-0ന് മുന്നിലായിരുന്നു.
രണ്ടാം പാദം മുതൽ അർജന്റീനയും മത്സരത്തിൽ ആക്രമണം അഴിച്ചുവിട്ടു. പെനാൽറ്റി കോർണറിലൂടെ ഡൊമീൻ തോമസ് അർജന്റീനയുടെ ആദ്യ ഗോൾ കണ്ടെത്തി. ഇരുപത്തിയൊൻപതാം മിനിറ്റിൽ ഡാനിയലിലൂടെ ഓസ്ട്രേലിയ ലീഡുയർത്തി.
മൂന്നാം പാദത്തിൽ അർജന്റീന വീണ്ടും ഓസ്ട്രേലിയൻ പകുതിയിൽ നിറഞ്ഞു കളിച്ചു. മുപ്പത്തിരണ്ടാം മിനിറ്റിൽ കാസെല്ല മൈകോ അർജന്റീനയെ ഒപ്പമെത്തിച്ചു. തുടർന്ന് ഇരു ടീമുകളും പെനാൽറ്റി കോർണറുകൾ പാഴാക്കി.
നാൽപ്പത്തിയെട്ടാം മിനിറ്റിൽ ഫെറീരോ മാർട്ടിൻ നടത്തിയ മിന്നലാക്രമണത്തിലൂടെ അർജന്റീന മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. അവസാന നിമിഷം ഗോൾ കീപ്പറെക്കൂടി കളത്തിൽ ഇറക്കിക്കളിച്ച ഓസ്ട്രേലിയയുടെ പോരാട്ട വീര്യം ഫലം കണ്ടു. ഗവർ ബ്ലേക്ക് ഓസീസിനായി സ്കോർ ചെയ്തതോടെ, ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിന് തിരശ്ശീല വീണു.
ഇന്നലെ നടന്ന മറ്റൊരു ആവേശകരമായ മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു, തുല്യശക്തികളുടെ പോരാട്ടമായാണ് ഈ മത്സരം വിശേഷിപ്പിക്കപ്പെട്ടത്.
Discussion about this post