ന്യൂയോർക്ക്: പാക് ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ. ലഷ്‌കർ ഇ ത്വായ്ബ തലവൻ ഹാഫിസ് സയ്യിദിന്റെ ഭാര്യാ സഹോദരനായ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾ കഴിഞ്ഞ വർഷം ചൈന തടഞ്ഞിരുന്നു. ഇതിനെതിരെ ഇന്ത്യ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ലഷ്‌കർ ഇ ത്വയ്ബയുടെ വിവിധ നേതൃ സ്ഥാനങ്ങൾ വഹിച്ച മക്കി, ഭീകരസംഘടനകൾക്ക് വേണ്ടി വിദേശ രാജ്യങ്ങളിൽ നിന്നും വലിയ തോതിൽ ധനസമാഹരണവും നടത്തിയിരുന്നു.
യുഎൻഎസ്‌സി 1267 എന്ന ഉപരോധസമിതിക്ക് കീഴിലാണ് മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും ആഭ്യന്തര നിയമപ്രകാരം മക്കിയെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനങ്ങൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുക, യുവാക്കളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടിരുന്നു. കശ്മീരിൽ ഇയാളുടെ നേതൃത്വത്തിൽ നിരവധി ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണം, ചെങ്കോട്ട ആക്രമണം, രാംപൂർ സിആർപിഎഫ് ക്യാമ്പ് ആക്രമണം, കരൺ നഗർ ആക്രമണം, ഖാൻപോറ , ശ്രീനഗർ ആക്രമണം, തുടങ്ങിയവയിൽ മക്കിക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
തീവ്രവാദത്തിന് ധനസഹായങ്ങൾ നൽകിയതിന്റെ പേരിൽ 2020ൽ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. പാകിസ്താൻ ഭീകര സൗഹൃദ രാജ്യമാണെന്ന വിമർശനം വിദേശരാജ്യങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് മക്കിക്കെതിരെ പാകിസ്താൻ നടപടി സ്വീകരിച്ചത്. പാകിസ്താനിൽ നിന്നുള്ള ഭീകരരെ ആഗോള ഭീകരരായി പ്രഖ്യാപിക്കുന്നതിന് ചൈന എല്ലാക്കാലത്തും തടസ്സം സൃഷ്ടിച്ചിരുന്നു. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദിന്റെ തലവനായ മൗലാന മസൂദ് അസ്ഹറിനെ പട്ടികയിൽ പെടുത്താനുള്ള നീക്കങ്ങളും ചൈന തുടർച്ചയായി തടഞ്ഞിരുന്നു.
Discussion about this post