ദാവോസ്: കൊറോണ വ്യാപനം രൂക്ഷമാകുന്ന ചൈനയ്ക്ക് ഇന്ത്യയുടെ വാക്സിനുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡാർ പൂനവല്ല പറഞ്ഞു. കോവോവാക്സ്, കോവിഷീൽഡ് എന്നീ രണ്ട് വാക്സിനുകളും വിതരണം ചെയ്യാൻ ഇന്ത്യ തയ്യാറാണ്. രോഗവ്യാപനത്തിൽ നിന്ന് ചൈന കരകയറുന്നത് ലോകരാജ്യങ്ങളെ സംബന്ധിച്ച് നല്ലതാണ്. അതിനായി വാക്സിൻ നിക്ഷേപത്തിലേക്കും വിതരണത്തിലേക്കും ചൈന ശ്രദ്ധ തിരിക്കണമെന്ന് പൂനവല്ല പറഞ്ഞു.
ഞങ്ങൾ ചൈനയുമായി ചർച്ചയ്ക്ക് ശ്രമിക്കുകയാണ്, രാഷ്ട്രീയ വ്യത്യാസങ്ങളും പ്രശ്നങ്ങളും ആശങ്കകളും മാറ്റിവെച്ച് വിദേശ രാജ്യങ്ങളുടെ വാക്സിൻ എടുക്കാൻ തയ്യാറാവണമെന്നാണ് ചൈനയോട് ആവശ്യപ്പെടാനുള്ളത്. എന്നാൽ ഏതു വഴി സ്വീകരിക്കണമെന്നത് ചൈനയുടെ താത്പര്യമാണ്. ഇതല്ലെങ്കിൽ മറ്റൊരു വഴി , ചൈന എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പൂനവല്ല പറഞ്ഞു. ചൈന ഔദ്യോഗികമായി വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് സൂചന.
ചൈനയ്ക്ക് ലഭിച്ച വാക്സിൻറെ ഫലപ്രാപ്തി കുറവായിരിക്കാം. അതായിരിക്കാം വീണ്ടും രോഗം പടർന്നുപിടിച്ചത്. ഒമൈക്രോണിനെതിരെ കോവോവാക്സ് ഫലപ്രദമായ വാക്സിനാണെന്ന് തെളിയിക്കപ്പെട്ടതാണ്. അതിൻറെ പ്രതികരണം കോവിഷീൽഡിനേക്കാൾ രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണ്. ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ആദ്യമായി അവതരിപ്പിച്ച രണ്ട് വാക്സിനുകളിൽ ഒന്നാണ് കോവോവാക്സിൻ.പുതിയ വാക്‌സിന് ഏകദേശം 200-300 രൂപ വിലവരും. കോവിൻ ആപ്പിൽ ഉടൻ തന്നെ വാക്സിൻ ലഭ്യമാകുമെന്നും പൂനവല്ല പറഞ്ഞു.
എസ്ഐഐ, മലേറിയ വാക്സിൻ സംബന്ധിച്ച ഡാറ്റ ലോകാരോഗ്യ സംഘടനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 77 ശതമാനത്തിലധികം കേസുകളിൽ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു. വർഷാവസാനത്തോടെ ആഫ്രിക്കയിൽ ഇത് പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂനവല്ല പറഞ്ഞു.








