ചണ്ഡീഗഡ് :പഞ്ചാബിൽ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദൽ രാജിവെച്ചു. പാർട്ടി നേതൃത്വം കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. തുടർന്ന് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസമാണ് പഞ്ചാബിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക് പ്രവേശിച്ചത്. ഇതിന് പിന്നാലെയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ രാജി എന്നത് ശ്രദ്ധേയമാണ്.
ഡൽഹിയിലെ നേതാക്കൾ പഞ്ചാബിൽ കാര്യങ്ങൾ നടത്തുന്നുണ്ടെന്നും എന്നാൽ അത് വിഭാഗീയത വർദ്ധിപ്പിക്കുകയേ ഉള്ളൂവെന്നും മൻപ്രീത് സിംഗ് രാജിക്കത്തിൽ പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.
സ്വയം യുദ്ധം ചെയ്യുന്ന പാർട്ടിയിൽ എങ്ങനെ പ്രവർത്തിക്കാനാവും എന്നാണ് മൻപ്രീത് സിംഗ് ചോദിച്ചത്. പ്രവർത്തകർ തമ്മിൽ തന്നെ പ്രശ്‌നങ്ങളാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം പ്രശ്‌നങ്ങൾ ഉയരുന്നുണ്ട്. കോൺഗ്രസിന്റെ ഇന്നത്തെ സ്ഥിതി അതാണ്. ഇത്തരം ഒരു സംവിധാനത്തിൽ നിന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്ട്രീയത്തിൽ പ്രവേശിച്ചതിന് ശേഷം ആദ്യമായി താൻ ഒരു സിംഹത്തെ കണ്ടുവെന്ന് ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം മൻപ്രീത് സിംഗ് പറഞ്ഞു. അത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. അദ്ദേഹം പഞ്ചാബിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നും മൻപ്രീത് സിംഗ് കൂട്ടിച്ചേർത്തു.
പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ ബന്ധുവായ മൻപ്രീത് സിംഗ് ബാദൽ അഞ്ച് തവണ എംഎൽഎയായും രണ്ട് തവണ ധനമന്ത്രിയായി അധികാരത്തിലേറിയിട്ടുണ്ട്. അകാലി ദളിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ, സ്വന്തമായി പാർട്ടി തുടങ്ങിയ മൻപ്രീത് പിന്നീടത് കോൺഗ്രസിൽ ലയിപ്പിക്കുകയായിരുന്നു.
Discussion about this post