അന്താരാഷ്ട്ര വേദികളിൽ അംഗീകാരം നേടിക്കൊണ്ട് ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച്, ഇന്ത്യയുടെ മുഖമായി മാറിയ ചിത്രമാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ചിത്രത്തിലെ ”നാട്ടു നാട്ടു” എന്ന ഗാനം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് അർഹമായതോടെ ഇതിന് ഇരട്ടി മധുരമായി. എന്നാൽ ഇത്തരം പുരസ്‌കാരങ്ങൾക്ക് പിന്നിലുള്ളത് കച്ചവട താത്പര്യം മാത്രമാണെന്നാണ് സംവിധായകൻ കമൽ പറയുന്നത്.
ആർആർആർ പോലുള്ള പാൻ ഇന്ത്യ സിനിമകൾ ഹിന്ദു അജണ്ഡകൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് എന്ന് കമൽ ആരോപിച്ചു. ഇതിനെല്ലാം ലഭിക്കുന്ന പുരസ്‌കാരങ്ങൾക്ക് പിന്നിലും കച്ചവട താത്പര്യമാണ്. അന്താരാഷ്ട്ര കമ്പനികളുടെ കച്ചവട താത്പര്യം മാത്രമാണ് ഓസ്‌കറും ഗോൾഡൻ ഗ്ലോബുമെല്ലാം. ഈ പുരസ്‌കാരങ്ങൾ വലിയ പുരസ്‌കാരങ്ങളൊന്നും അല്ല. നിലവാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നെങ്കിൽ ആർആർആർ എന്തുകൊണ്ട് കാൻ ഫിലിം ഫെസ്റ്റിലേക്കോ വെന്നീസ് ഫെസ്റ്റിലേക്കോ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നാണ് കമൽ ചോദിച്ചത്.
എംഎം കീരവാണിയുടെ മികച്ച ഗാനമൊന്നുമല്ല ” നാട്ടു നാട്ടു ”. പതിനഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഈ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് ലഭിക്കുമോ എന്ന് തന്നെ സംശയമായിരുന്നു. ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ പ്രശസം നേടിയതിന് പിന്നിൽ കച്ചവട താത്പര്യം മാത്രമാണെന്നാണ് കമൽ ആരോപിച്ചത്.
Discussion about this post