ന്യൂഡൽഹി: സമാധാനം പുന: സ്ഥാപിക്കുന്നതിന് ഇന്ത്യയുമായി ചർച്ചയ്ക്ക് താത്പര്യമുണ്ടെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്താനുമായി ഇന്ത്യ നല്ല അയൽബന്ധവും സമാധാനപരമായ സഹവർത്തിത്വവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
നല്ല അയൽബന്ധം യാഥാർത്ഥ്യമാകണമെങ്കിൽ തീവ്രവാദവും ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷം വേണമെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു. ഭീകരവാദ മുക്തമായ അന്തരീക്ഷത്തിലേ ചർച്ചകൾ ഉണ്ടാവൂ. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിന് തയ്യാറല്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീരിൻറെയടക്കം കാര്യങ്ങളിൽ മുൻ നിലപാടിൽ മാറ്റമില്ലെന്നും പാക് പ്രധാനമന്ത്രിക്ക് വിദേശകാര്യ മന്ത്രാലയം മറുപടി നൽകി.
നേരത്തെ ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്നും മൂന്ന് യുദ്ധങ്ങളിലൂടെ ഒരുപാട് പാഠം പഠിച്ചെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ സൈന്യവും പ്രതിപക്ഷവും രംഗത്തെത്തിയതോടെ മലക്കം മറിയുകയായിരുന്നു. കശ്മീരിൻറെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാൽ മാത്രം ഇന്ത്യയുമായി ചർച്ചയെന്നായിരുന്നു മലക്കം പറച്ചിൽ.
പ്രളയക്കെടുതിയും സാമ്പത്തിക ഞെരുക്കവും പാകിസ്താന് കൂനിമേൽ കുരുവായ സാഹചര്യത്തിലാണ് സമാധാന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുന്നിലെത്തിയത്.
Discussion about this post