പോലീസുകാർക്കെതിരെ പരസ്യമായ ഭീഷണിയുമായി മുതിർന്ന സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. ഉദയഭാനു. പോലീസുകാർക്കും വീടുകളുണ്ടെന്നും അമ്മയും പെങ്ങന്മാരുമുണ്ടെന്നും ഓർക്കണമെന്നും അവിടേക്ക് തങ്ങളും കയറുമെന്നുമാണ് ഉദയഭാനു പരസ്യമായി മുന്നറിയിപ്പ് നൽകിയത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി കാട്ടാമലയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു പ്രകോപനപരമായ പ്രസംഗം.
കാട്ടാമലയിലെ സാധാരണക്കാരുടെ വീടുകളിൽ കയറി പോലീസ് അതിക്രമം കാണിച്ചതായി ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി പ്രസംഗം. കാട്ടാമലയിലെ വീടുകളിൽ കയറിയ പോലീസുകാരെ തങ്ങൾ കൃത്യമായി നോക്കിവെച്ചിട്ടുണ്ടെന്നും അവരെയൊന്നും ഭാവിയിൽ രക്ഷിക്കാൻ ആരും കാണില്ലെന്നും ഉദയഭാനു പറഞ്ഞു. ഭരണം കിട്ടിക്കഴിഞ്ഞാൽ പാവപ്പെട്ടവന്റെ വീടുകളിൽ കയറാനും അവരെ കള്ളക്കേസിൽ കുടുക്കാനുമാണ് ചില കോൺഗ്രസുകാരുടെ ധാരണയെങ്കിൽ അതിവിടെ നടക്കില്ല. അതിനെതിരെ ശക്തമായി പ്രതികരിക്കും. മെന്നും അദ്ദേഹം വ്യക്തമാക്കി ‘ആരുടെയെങ്കിലും വാക്കുകേട്ട് പാവപ്പെട്ടവരുടെ വീടുകളിൽ കയറിയാൽ വന്നതുപോലെ തിരിച്ചുപോകാൻ കഴിയില്ലെന്നാണ് പോലീസുകാരോട് പറയാനുള്ളത്. ആ രീതിയിൽ തന്നെയായിരിക്കും ഞങ്ങളുടെ പ്രതികരണം.’ ഉദയഭാനു മുന്നറിയിപ്പ് നൽകി.ക്രമസമാധാന പാലനത്തിന് മുന്നിൽ നിൽക്കേണ്ട പോലീസിനെതിരെ സിപിഎം നേതാവ് പരസ്യമായി വീടുകളിൽ കയറി ആക്രമിക്കുമെന്നും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുമെന്നും പ്രസംഗിച്ചത് വൻ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
നേരത്തെയും മേഖലയിൽ പോലീസും പ്രാദേശിക സിപിഎം പ്രവർത്തകരും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പോലീസുകാരുടെ കുടുംബങ്ങളെ പോലും ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ പ്രസംഗം നടത്തിയത്.












