റായ്പൂർ: ബാറ്റിംഗിലും ബൗളിംഗിലും സമ്പൂർണ്ണ ആധിപത്യം പുലർത്തി രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ. സന്ദർശകർക്കെതിരെ 8 വിക്കറ്റിന്റെ ആധികാരിക വിജയം കുറിച്ച ഇന്ത്യ, ഏകദിന പരമ്പര 2-0ന് സ്വന്തമാക്കി.
ഇന്ത്യയുടെ തീപ്പൊരി ബൗളിംഗ് പ്രകടനത്തിന് മുന്നിൽ പതറിയ ന്യൂസിലൻഡ് 34.3 ഓവറിൽ 108 റൺസിന് പുറത്തായി. ദുർബലമായ വിജയലക്ഷ്യം അനായാസം പിന്തുടർന്ന ഇന്ത്യ, ഇരുപത്തിയൊന്നാം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ രോഹിത് ശർമ്മ 51 റൺസ് നേടി. ശുഭ്മാൻ ഗിൽ 40 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തേ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിനെ 34.3 ഓവറിൽ 108 റൺസിന് പുറത്താക്കി. 6 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിന്റെ തകർച്ചയിൽ പ്രധാന പങ്കുവഹിച്ചത്. ഹർദ്ദിക് പാണ്ഡ്യയും വാഷിംഗ്ടൺ സുന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, മുഹമ്മദ് സിറാജിനും ശാർദുൽ ഠാക്കൂറിനും കുൽദീപ് യാദവിനും ഓരോ വിക്കറ്റ് ലഭിച്ചു.
36 റൺസെടുത്ത ഗ്ലെൻ ഫിലിപ്സും 22 റൺസെടുത്ത മിച്ചൽ ബ്രേസ്വെല്ലും 27 റൺസെടുത്ത മിച്ചൽ സാന്റ്നറും ഒഴികെ മറ്റ് ന്യൂസിലൻഡ് ബാറ്റ്സ്മാന്മാർക്ക് ആർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യൻ ബൗളർമാർ ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരെ ഇടം വലം തിരിയാൻ അനുവദിക്കാതെ പൂട്ടിയപ്പോൾ, ഇന്ത്യക്കെതിരായ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ സ്കോറിൽ കിവീസ് പുറത്താവുകയായിരുന്നു.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരവും ഇന്ത്യ ജയിച്ചിരുന്നു.
Discussion about this post