കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ പുതുക്കി നിശ്ചയിച്ചതിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. ഏപ്രിൽ 23നു വിരമിക്കുന്ന ചീഫ്ജസ്റ്റിസിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാൻ സർക്കാർ ആലോചിക്കുന്നുവെന്ന കിംവദന്തിയുമായി ഇപ്പോഴത്തെ മാറ്റങ്ങൾക്കു ബന്ധമില്ല. ആരും തെറ്റിദ്ധരിക്കരുതെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
ഏത് ജഡ്ജി ഏതേതു വിഷയങ്ങൾ കേൾക്കണം എന്നത് ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരത്തിൽ പെട്ട കാര്യമാണ്. സർക്കാരിന് ഇതിൽ യാതൊരു പങ്കുമില്ലെന്നും കെഎസ്ആർടിസി ജീവനക്കാർക്കു മുടക്കം കൂടാതെ ശമ്പളം കൊടുക്കണം എന്ന ഉത്തരവോ സർക്കാർ- ചാൻസിലർ യുദ്ധമോ ഇവിടെ പ്രസക്തമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു വയ്ക്കുന്നു.
നേരത്തെ പോലീസ് അതിക്രമം സംബന്ധിച്ച കേസുകൾ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ മാറ്റിയിരുന്നു. കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങളിലെ ജസ്റ്റിസിന്റെ വിധികളും സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനങ്ങളും ചർച്ചയാവാറുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിഷയത്തിൽ പലപ്പോഴും ജസ്റ്റിസ് സർക്കാരിനെയും വകുപ്പിനെയും വെള്ളം കുടിപ്പിച്ചിരുന്നു.
കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ നിയമന വിവാദത്തിൽ പ്രിയ വർഗീസിനെ അയോഗ്യയാക്കിയ വിധി പുറപ്പെടുവിച്ചതും ജസ്റ്റിസ് ദേവൻ രാമചന്ദ്രനായിരുന്നു. ഈ രീതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയാവുന്ന പല സുപ്രധാന കേസുകളുടെയും വിധി പുറപ്പെടുവിച്ച ജസ്റ്റിസിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
Discussion about this post