തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളിലുണ്ടയ നഷ്ടം ഈടാക്കാനായി നടത്തിയ ജപ്തി നടപടികൾ പൂർത്തിയായി. ഹൈക്കോടതി ഉത്തരവ് പ്രകാരം പോപ്പുലർ ഫ്രണ്ടിന്റെ സംഘടന ഓഫീസുകളിലും പ്രധാനഭാരവാഹികളുടെ വീടുകളിലും അടക്കം സംസ്ഥാനത്തെ 173 കേന്ദ്രങ്ങളിലാണ് ജപ്തി നടത്തിയത്.
ജപ്തി വിവരങ്ങൾ റവന്യൂ വകുപ്പ് തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയുടെ തുടർന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാവും ലേലമടക്കമുള്ള ബാക്കി നടപടികൾ.
മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം ജപ്തി നടന്നത്. 89 എണ്ണം. കോഴിക്കോട് 23 എണ്ണവും , കണ്ണൂരിൽ 9 ഉം. കാസർകോട് 3, വയനാട് 14, തൃശൂർ 16 കോട്ടയം 5, ഇടുക്കി 6, പത്തനംതിട്ട 2, തിരുവനന്തപുരം 5, കൊല്ലം 1 എന്നിങ്ങനെയാണ് ജപ്തി നടപടികൾ നടന്നത്. കണ്ണൂരടക്കം ചില സ്ഥലങ്ങളിലെ നടപടിക്രമങ്ങൾ മാത്രം ഇനിയും പൂർത്തിയാക്കാനുണ്ടെന്നാണ് വിവരം.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ എൻഐഎ അറസ്റ്റ് ചെയ്തിൽ പ്രതിഷേധിച്ച് സെപ്തംബർ 23 നാണ് മിന്നൽ ഹർത്താൽ നടത്തിയത്. ഹർത്താലിൽ പോപ്പുലർ ഫ്രണ്ട് അക്രമികൾ സംസ്ഥാനത്തുടനീളം വ്യാപകമായ നാശനഷ്ടം വരുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കെഎസ്ആർടിസി ബസ് അടക്കം കോടിക്കണക്കിന് രൂപയുെട പൊതുമുതലാണ് ഭീകരർ നശിപ്പിച്ചത്. പിന്നാലെ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും നാശനഷ്ടമായി 5.20 കോടിയിലധികം രൂപ പോപ്പുലർ ഫ്രണ്ടുകാരിൽ നിന്ന് തന്നെ ഈടാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ ജപ്തി നടപടിയിൽ സംസ്ഥാന സർക്കാർ മെല്ലപ്പോക്ക് തുടർന്നതോടെ ഹൈക്കോടതി 23 തിങ്കളാഴ്ച റിപ്പോർട്ട് നൽകാൻ കർശന നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് ജപ്തി നടപടി വേഗത്തിലാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർ ടിവി അനുപമ ഐഎസ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
Discussion about this post