കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാകിസ്താൻ. ഒരു അണ പോലും ഇല്ലാതെ ഖജനാവ് കാലിയായതോടെ സഹായത്തിനായി പാക് സർക്കാർ മുട്ടാത്ത വാതിലുകളില്ല. പണം കൊടുത്ത് സഹായിച്ചാൽ തിരിച്ചു കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് മനസിലായതോടെ സ്വന്തക്കാർ വരെ പാകിസ്താനെ കൈയ്യൊഴിഞ്ഞു കഴിഞ്ഞു. ഏതാണ്ട് 10 ബില്യൺ ഡോളർ പല രാജ്യങ്ങളിൽ നിന്നായി കരഞ്ഞ് കാലു പിടിച്ച് സഹായധനമായി വാങ്ങിയിട്ടും അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായെന്നാണ് വിവരം.
എത്രയൊക്കെ ദ്രോഹം ചെയ്താലും പാകിസ്താനെ ഒരു കൈ സഹായിക്കണമെന്നാണ് ചിലരുടെയെങ്കിലും അഭിപ്രായം. പാകിസ്താന്റെ ഈ ദയനീയസ്ഥിതി മറികടക്കാൻ മികച്ച ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായം വളരെ അത്യാവശ്യമാണ്. കടം വാങ്ങിയോ, കട്ടുമുടിച്ചോ പട്ടിണി പാവങ്ങളുടെ വായ തൽക്കാലികമായി അടയ്ക്കാൻ കെൽപ്പുള്ള ‘ മികച്ച’ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെയാണ് പാകിസ്താന് ഇപ്പോൾ ആവശ്യം. അല്ലെങ്കിൽ നയാ പൈസയില്ല, കൈയ്യിലൊരു നയാ പൈസയില്ല എന്ന പാട്ട് ഗൂഗിളിൽ നിന്നെടുത്ത് പാക് പ്രധാനമന്ത്രി കോളർ ട്യൂണാക്കേണ്ടി വരും. ഇന്ന് അധികാര കസേരയിലുള്ള കേരളത്തിലെ പല പ്രമുഖരുടെയും ഉറക്കുപാട്ടും ഉണർത്തുപാട്ടും അതാണെങ്കിലും മിസ്റ്റർ ഷഹബാസ് ഷെരീഫ് അത് വയ്ക്കുന്നത് ഓർക്കുമ്പോൾ തന്നെ നെഞ്ചിലൊരു വേദന.
അങ്ങനെ, പാകിസ്താനെ സഹായിക്കാൻ ആരെ അയക്കും എന്ന ചർച്ച സോഷ്യൽ മീഡിയയിൽ പൊടി പൊടിയ്ക്കുമ്പോഴാണ്, കൊച്ചു കേരളത്തെ വളരെയധികം സഹായിച്ച് ഖജനാവ് നിറച്ച ഒരു സാമ്പത്തിക ശാത്രജ്ഞന്റെ പേര് ഉയർന്നു വന്നത്. കടം വാങ്ങിയും നോട്ട് അടിച്ചും കയറുപിരിച്ചും പാകിസ്താനെ സഹായിക്കാൻ, മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക്കിനേക്കാൾ നന്നായി മറ്റൊരാൾക്കും കഴിയില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പലരുടെയും സംസാരം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുൻ കൈ എടുത്ത് സഖാവ് തോമസ് ഐസക്കിനെ അയക്കണമെന്നും ശമ്പളവും താമസവും ഭക്ഷണവും അടക്കമുള്ള എല്ലാ അലവൻസോടുകൂടി ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സഹായദൂതനാക്കണമെന്നുമാണ് ആവശ്യം.
ഇനി അദ്ദേഹത്തെ ചെല്ലും ചിലവും കൊടുത്ത് പാകിസ്താനിലേക്ക് പറഞ്ഞയക്കാൻ കേന്ദ്രസർക്കാരിന് വല്ല രീതിയിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഒരോ പ്രബുദ്ധ മലയാളിയും ഒരു രൂപ വീതം ഇട്ട് ബക്കറ്റിൽ പിരിവെടുത്ത് ഫണ്ടുണ്ടാക്കാം. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇത്രയധികം മാതൃകാപരമാക്കി മാറ്റാൻ അഹോരാത്രം ചെലവഴിച്ച മുൻ ധനമന്ത്രി, എന്ന യോഗ്യതയേക്കാൾ മറ്റെന്ത് വേണം സഖാവ് തോമസ് ഐസക്കിന് പാകിസ്താനെ സഹായിക്കാൻ എന്നാണ് ചോദ്യങ്ങൾ. എന്തെങ്കിലും ചെപ്പടി വിദ്യ പ്രയോഗിച്ച് പാകിസ്താനെ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ തോമസ് ഐസക്കിനായി വിമാനം ചാർട്ട് ചെയ്യൂ എന്ന് വരെ സോഷ്യൽ മീഡിയയിൽ ആവശ്യം ഉയരുന്നുണ്ട്. തോമസ് ഐസക്കിനെ കൊടുക്കൂ, പാകിസ്താനെ രക്ഷിക്കൂ എന്ന പേരിലാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ക്യാമ്പെയിൻ തംരഗമാവുന്നത്.
Discussion about this post