കോട്ടയം: ഈരാറ്റുപേട്ടയിൽ ഗായികയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി.എച്ച് അൻസാരി. താൻ ഗായികയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അൻസാരി പറഞ്ഞു. സംഘാടകൻ എന്ന നിലയിലാണ് സ്റ്റേജിലേക്ക് കയറി പോയതെന്നും അൻസാരി വ്യക്തമാക്കി.
പരിപാടിയ്ക്കെത്തിയ ഗായികയെ മാപ്പിളപ്പാട്ട് മാത്രം പാടിയാൽ മതിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് താൻ അല്ല. വിളിച്ചപ്പോൾ സ്റ്റേജിലേക്ക് പോയത് പരിപാടിയുടെ സംഘടകൻ എന്ന നിലയിൽ മാത്രമാണ്. പരിപാടിയ്ക്ക് തടസ്സം ഉണ്ടാകരുത്. അതുകൊണ്ട് സംഘാടകൻ എന്ന നിലയിൽ സ്റ്റേജിലേക്ക് കയറി ഇഷ്ടമുള്ള പാട്ട് പാടാൻ പറയുകയായിരുന്നുവെന്നും അൻസാരി കൂട്ടിച്ചേർത്തു.
ഈരാറ്റുപേട്ടയിൽ നഗരോത്സവം പരിപാടിയുടെ ഭാഗമായി നടന്ന ഗാനമേളയിൽ ആയിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്. പാട്ടു പാടാൻ സ്റ്റേജിലേക്ക് കയറിയ ഗായികയോട് മാപ്പിളപ്പാട്ട് മാത്രം പാടിയാൽ മതിയെന്നും അല്ലെങ്കിൽ അടിക്കുമെന്നും വേദിയിൽ നിന്നും ഭീഷണി ഉയരുകയായിരുന്നു. ഇത് കേട്ട ഗായിക ഭീഷണിപ്പെടുത്തിയ ആൾ സ്റ്റേജിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ അൻസാരി സ്റ്റേജിലേക്ക് കയറുകയായിരുന്നു. സംഭവം ഗായിക ചോദ്യം ചെയ്തതോടെ ഏത് പാട്ട് വേണമെങ്കിലും പാടിക്കോളൂ എന്ന് അൻസാരി പറയുകയായിരുന്നു.
Discussion about this post