ഭുവനേശ്വർ: ആദ്യന്തം ആവേശം നിറഞ്ഞു നിന്ന ക്രോസ് ഓവർ മത്സരത്തിൽ ന്യൂസിലൻഡിനോട് ഷൂട്ടൗട്ടിൽ തോറ്റ് ഹോക്കി ലോകകപ്പിൽ നിന്നും ആതിഥേയരായ ഇന്ത്യ പുറത്തായി. നിശ്ചിത സമയത്ത് ഇരു ടീമുകളും 3-3 എന്ന സ്കോറിൽ തുല്യത പാലിച്ചതോടെയായിരുന്നു മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.
ഷൂട്ടൗട്ടിൽ ന്യൂസിലൻഡ് താരത്തിന്റെ ആദ്യ ശ്രമം തടുത്തിടുന്നതിനിടെ, ഗോൾ കീപ്പർ ശ്രീജേഷിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. 5-4നാണ് ഷൂട്ടൗട്ടിൽ ന്യൂസിലൻഡിന്റെ വിജയം.
തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് മത്സരത്തിൽ ഇന്ത്യ പിന്നോട്ട് പോയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ 2-1 എന്ന സ്കോറിൽ ഇന്ത്യ മുന്നിലായിരുന്നു. എന്നാൽ അവസാന പകുതിയിൽ ആക്രമിച്ചു കളിച്ച ന്യൂസിലൻഡ്, മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു.
ലളിത് ഉപാദ്ധ്യായ, സുഖ്ജീത്, വരുൺ കുമാർ എന്നിവരാണ് ഇന്ത്യയുടെ ഗോൾ സ്കോറർമാർ. ചൈൽഡ്, കെയ്ൻ റസൽ, ഫിലിപ്സ് എന്നിവരാണ് ന്യൂസിലൻഡിന്റെ സ്കോറർമാർ.
നാട്ടിൽ നടക്കുന്ന ലോകകപ്പിൽ, കിരീടം നേടാനുള്ള എല്ലാ സാദ്ധ്യതകളും കൽപ്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു ഇന്ത്യ. ആദ്യ റൗണ്ടിൽ സ്പെയിനിനെയും വെയ്ൽസിനെയും തകർത്ത ഇന്ത്യക്ക് ഇംഗ്ലണ്ടിനോട് സമനില വഴങ്ങേണ്ടി വന്നതോടെയാണ് ക്വാർട്ടറിൽ കടക്കാൻ കിവീസുമായി ക്രോസ് ഓവർ കളിക്കേണ്ടി വന്നത്.
എന്നാൽ ആദ്യ റൗണ്ടിൽ ചിലിയെ പരാജയപ്പെടുത്തിയെങ്കിലും, നെതർലൻഡ്സിനോട് എതിരില്ലാത്ത നാല് ഗോളുകൾക്കും മലേഷ്യയോട് 2-3നും പരാജയപ്പെട്ടായിരുന്നു ന്യൂസിലൻഡിന്റെ വരവ്.
Discussion about this post