ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും മാർഗനിർദേശവും കൊണ്ടാണ് യുപിയിൽ ബിജെപിക്ക് വീണ്ടും സർക്കാർ രൂപീകരിക്കാൻ സാധിച്ചത്. ഒരു വിജയി എങ്ങനെ പ്രവർത്തിക്കണമെന്ന് ബിജെപിക്ക് അറിയാമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അസംഗഢ്, രാംപൂർ എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം മൂലമാണ് ബിജെപിക്ക് വിജയിക്കാനായത്. സംസ്ഥാന പ്രവർത്തക സമിതി യോഗത്തിനായി ഇവിടെ ഒത്തുകൂടുമ്പോൾ, ഗുജറാത്തിലെ ബിജെപിയുടെ ഏഴാം തവണത്തെ ചരിത്ര വിജയമാണ് നമുക്ക് കൂടുതൽ പ്രചോദനം നൽകുന്നത്. ഒരു വിജയിയെന്ന നിലയിൽ എങ്ങനെ പ്രവർത്തിക്കണം എന്നത് നമുക്ക് കാണിച്ചുതരികയാണ്.
200 വർഷം നമ്മെ അടക്കിഭരിച്ച ബ്രിട്ടനെ മാറ്റിനിർത്തി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും താമസിയാതെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മുന്നേറുമെന്നും യോഗി പറഞ്ഞു. കൊറോണ മഹാമാരി ലോകത്തെ വൻ ശക്തികളെ മുട്ടുകുത്തിച്ചപ്പോൾ, ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് ഇന്ത്യ അതിവേഗ സമ്പദ് വ്യവസ്ഥയായി വളർന്നു. ലോകം ഇന്ത്യയെ കൗതുകത്തോടെയാണ് നോക്കുന്നത്. ലോകത്ത് എവിടെ പ്രതിസന്ധിയുണ്ടായാലും ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് പ്രതീക്ഷയോടെയാണ് നോക്കുന്നത്. , ‘മോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാണ്’ എന്നത് ഇന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും അത് ആഗോള മുദ്രാവാക്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജി-20 യുടെ അദ്ധ്യക്ഷസ്ഥാനം എല്ലാവർക്കും ഉദാഹരണമായിരിക്കുകയാണ്. ജി -20 യുമായി ബന്ധപ്പെട്ട 11 യോഗങ്ങൾ യുപിയിൽ നടക്കും. ലക്നൗ, വാരാണസി, ആഗ്ര, ഗൗതം ബുദ്ധ നഗർ (നോയിഡ) എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജി-20 ആഗോള അഭിവൃദ്ധിക്കും പൊതുക്ഷേമത്തിനും വഴിയൊരുക്കുമെന്നും യോഗി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ കഴിവ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് ഇതൊരു അവസരമാണ്. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും യുപിയെ പ്രതിനിധീകരിക്കുന്നത് തങ്ങളുടെ ഭാഗ്യമാണ്. പ്രയാഗ്‌രാജ് കുംഭും കാശി വിശ്വനാഥ ധാമും ലോകത്തെ മുഴുവൻ ജനങ്ങളെയും ആകർഷിക്കുന്നു. 500 വർഷങ്ങൾക്ക് ശേഷം അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കുന്നത് നമ്മുടെ പൈതൃകത്തോടുള്ള ആദരവാണ്. പാരമ്പര്യങ്ങൾ സ്വീകരിച്ചാണ് നാം വളരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യതാത്പര്യത്തിന് പ്രഥമസ്ഥാനം നൽകുന്ന ഏക പാർട്ടി ബിജെപിയാണെന്നും പാർട്ടിയിൽ ആർക്കും വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ലെന്നും യോഗി പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം വികസിത ഇന്ത്യ കെട്ടിപ്പടുക്കുക, എല്ലാവരേയും ഒപ്പം കൊണ്ടുപോകുക എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, യാഥാർത്ഥ്യമാണ്. 8 വർഷത്തിനുള്ളിൽ രാജ്യവും, ആറ് വർഷത്തിനുള്ളിൽ യുപിയും അതിന്റെ സ്ഥാപകരുടെ വികാരങ്ങൾക്കനുസരിച്ച് യാത്ര ആരംഭിച്ചു. രാജ്യത്തിന്റെ മൂല്യങ്ങളിൽ നിന്നും ആദർശങ്ങളിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിച്ചതിന്റെ ഫലം ഇന്ന് എല്ലാവർക്കും കാണാനാകും എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post