ബീജിംഗ്: ചൈനയുടെ നുഴഞ്ഞുകയറ്റ ഭീഷണിക്കെതിരെയും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾക്കെതിരെയും തായ്‌വാൻ പ്രതിരോധം ശക്തമാക്കുന്നു. ഇതിനായി സ്ത്രീകളെ റിസർവ് സേനയിൽ ഉൾപ്പെടുത്തി പുരുഷന്മാരെപ്പോലെ സൈനിക പരിശീലനം നൽകാനാണ് തായ്‌വാൻ ശ്രമിക്കുന്നത്. റിസർവ് സേനയിൽ ചേരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പരിശീലനത്തിന് സ്വമേധയാ രജിസ്റ്റർ ചെയ്യാമെന്ന് തായ്വാൻ സർക്കാർ അറിയിച്ചു.
ഈ വർഷം പകുതിയോടെ 220 വനിതാ സൈനികർക്ക് പരിശീലനം നൽകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പദ്ധതി ഈ വർഷം തന്നെ പരീക്ഷിക്കുമെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഓൾ ഔട്ട് ഡിഫൻസ് മൊബിലൈസേഷൻ ഏജൻസിയുടെ തലവൻ മേജർ ജനറൽ യു വെൻ-ചെങ് പറഞ്ഞു. ഇതുവരെ പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ സൈനിക പരിശീലനം നൽകിയിരുന്നൂള്ളൂ. സ്ത്രീകൾക്ക് അത്തരമൊരു ക്രമീകരണം ഉണ്ടായിരുന്നില്ല. എന്നാൽ പരിശീലനത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് ലിംഗവിവേചനമാണെന്ന് എംപിമാർ ശക്തമായി പ്രതികരിച്ചിരുന്നു- യു വെൻ-ചെങ് പറഞ്ഞു.
തായ്വാന്റെ വ്യോമാതിർത്തിയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം പതിവായിരിക്കുകയാണ്. തായ്‌വാൻ അതിർത്തിക്ക് സമീപം ചൈന അടുത്തിടെ സൈനികാഭ്യാസം നടത്തിയിരുന്നു. ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ പ്രതിരോധിക്കാനാണ് തായ്വാന്റെ നീക്കം. തായ്‌വാൻ പ്രതിവർഷം 1.2 ലക്ഷം കരുതൽ സൈനികർക്ക് പരിശീലനം നൽകുന്നുണ്ട്.
Discussion about this post