ന്യൂഡൽഹി; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീംകോടതി അടിയന്തരമായി പരിഗണിച്ചേക്കും. ഹർജികൾ അടിയന്തര സ്വഭാവമുളളതായി പരിഗണിച്ച് ലിസ്റ്റ് ചെയ്യണമെന്ന് പരാതിക്കാരുടെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. വാർഷിക പരീക്ഷകൾ അടുത്തുവരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.
വിദ്യാർത്ഥിനികൾക്ക് നിലവിൽ ഒരു വർഷം നഷ്ടമായെന്ന് മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. പഠനം സ്വകാര്യ കോളജുകളിൽ തുടരാമെങ്കിലും പരീക്ഷകൾ സർക്കാർ കോളജുകൾക്ക് മാത്രമേ നടത്താനാകൂ. ഫെബ്രുവരി ആറിന് പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും അതുകൊണ്ടു തന്നെ വിഷയത്തിൽ ഇടക്കാല വിധി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
വിഷയം കോടതി രജിസ്ട്രാറിന്റെ ശ്രദ്ധയിൽപെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നംഗ ബെഞ്ചാകും കേസ് പരിഗണിക്കുക. കഴിഞ്ഞ ഒക്ടോബറിലാണ് സർക്കാർ സ്‌കൂളുകളിൽ ഹിജാബ് ഉൾപ്പെടെയുളള മതവസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം കർണാടക ഹൈക്കോടതി ശരിവെച്ചത്. ഇതിനെതിരെയുളള ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉളളത്.
നേരത്തെ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ചിൽ ജസ്റ്റീസ് ഹേമന്ദ് ഗുപ്ത ഹിജാബ് വിലക്കിന് അനുകൂലമായി വിധിയെഴുതിയപ്പോൾ ജസ്റ്റീസ് സുധാൻശു ധൂലിയ വിയോജിക്കുകയായിരുന്നു.
Discussion about this post