മുംബൈ : ഇന്ത്യൻ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വാഗിർ അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചു. കാൽവരി ശ്രേണിയിൽ പെട്ട അഞ്ചാം അന്തർവാഹിനിയാണ് ഐഎൻഎസ് വാഗിർ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്‌സും ഫ്രഞ്ച് നേവൽ ഗ്രൂപ്പും ചേർന്നാണ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറും പങ്കെടുത്തു.
ഇന്ത്യൻ നാവികസേനയുടെ ശക്തി ഉറപ്പിക്കുന്നതിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്. സമുദ്രോപരിതലത്തിലും അടിത്തട്ടിലും ശത്രുക്കളെ നേരിടാനുള്ള കഴിവ് ഐഎൻഎസ് വാഗിറിനുണ്ട്. നിരീക്ഷണം വിവരശേഖരണം എന്നീ ദൗത്യങ്ങളും നിറവേറ്റും.
1973 നും 2001 നും ഇടയിൽ നാവികസേനയുടെ ഭാഗമായി പ്രവർത്തിച്ച് നിരവധി പ്രവർത്തന ദൗത്യങ്ങൾ ഏറ്റെടുക്കുകയും ചെയ്ത വാഗിർ എന്ന അന്തർവാഹിനിയിൽ നിന്നാണ് പുതിയ ഐഎൻഎസ് വാഗിറിന് പേര് ലഭിച്ചത്. സാൻഡ് ഷാർക്ക് എന്നും അറിയപ്പെടുന്ന ഈ അന്തർവാഹിനി 2022 ഡിസംബറിലാണ് ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയത്.
ഉപരിതലത്തിലുള്ള ഏറ്റുമുട്ടൽ, രഹസ്യാന്വേഷണ ശേഖരണം, മൈനുകൾ സ്ഥാപിക്കൽ, നിരീക്ഷണ ദൗത്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി ദൗത്യങ്ങൾ വാഗിറിന് ഏറ്റെടുക്കാനാകും. ലോകത്തിലെ ഏറ്റവും മികച്ച സെൻസറുകളാണ് ഐഎൻഎസ് വാഗിറിൽ സജ്ജീകരിച്ചിരിക്കുന്നത്. വയർ ഗൈഡഡ് ടോർപ്പിഡോകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിനടിയിൽ നിന്ന് ഉപരിതലത്തിലേക്ക് മിസൈലുകൾ അയയ്ക്കാനും ഇവയ്ക്ക് സാധിക്കും.
സ്‌പെഷ്യൽ ഓപ്പറേഷനുകൾക്കായി മറൈൻ കമാൻഡോകളെ വനിന്യസിക്കാനും അന്തർവാഹിനിക്ക് സാധിക്കും. അത്യാധുനിക ടോർപ്പിഡോ ഡികോയ് സംവിധാനമുള്ള അന്തവാർഹിനിക്ക് ശത്രുക്കളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുമാകും എന്നത് മറ്റൊരു സവിശേഷതയാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിലാണ് ഐഎൻഎസ് വാഗിർ കമ്മീഷൻ ചെയ്യുന്നത്.
Discussion about this post