തിരുവനന്തപുരം: തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷനുമായി ജൈത്രയാത്ര തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തെ അഭിനന്ദിച്ച് മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ്. മാളികപ്പുറം ഗംഭീരമായ സിനിമാ അനുഭവമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ശബരിമല കയറി അയ്യപ്പ സ്വാമിയെ കാണാൻ ആഗ്രഹിക്കുന്ന കല്ലു എന്ന എട്ട് വയസ്സുകാരിയുടെ ആഗ്രഹ തീക്ഷ്ണതയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം തീർച്ചയായും നമ്മെ ശുഭാപ്തിവിശ്വാസത്തിന്റെ ഒരു പുതിയ ലോകത്തിലേക്ക് എത്തിക്കും. ഒരു കൊച്ചുകുട്ടിയുടെ ആഗ്രഹം നിറവേറ്റുന്നതിൽ ഭാഗധേയം എപ്രകാരം പ്രവർത്തിക്കുന്നുവെന്ന് ചിത്രം കാണിച്ചു തരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മാളികപ്പുറത്തിൽ അഭിനയിച്ചവരെല്ലാം ഗംഭീരം പ്രകടനം കാഴ്ചവെച്ചു, പ്രത്യേകിച്ച് കുട്ടികൾ. തീർച്ചയായും ചിത്രം കണ്ടിറങ്ങിയാലും അവരുടെ പ്രകടനങ്ങൾ മനസ്സിൽ തങ്ങി നിൽക്കുമെന്നും അലക്സാണ്ടർ ജേക്കബ് തന്റെ ആസ്വാദന കുറിപ്പിൽ പറയുന്നു.
ഉണ്ണി മുകുന്ദന്റെ പ്രകടനം വാക്കുകൾക്ക് അതീതമാണ്. നിശ്ചയമായും ഉണ്ണിയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേത്. ഏവരുടെയും കണ്ണ് നനയിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയാവട്ടെ ഭക്തിയും ആക്ഷനും നിറഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമായ ക്ലൈമാക്സിലൂടെ പ്രേക്ഷകരുടെ മുൻവിധികളെ അമ്പരപ്പിലേക്ക് വഴിമാറ്റാനും ചിത്രത്തിന് സാധിക്കുന്നു.
ഭക്തിരസ പ്രധാനമായ ഒരു സാധാരണ ചിത്രം മാത്രമല്ല മാളികപ്പുറം. മറിച്ച്, ധാരാളം ശുഭപ്രതീക്ഷകളും വൈകാരികമായ സംതൃപ്തിയും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു കലാസൃഷ്ടി കൂടിയാണ്. നിശ്ചയമായും തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. തീർച്ചയായും ഈ ചിത്രം നിങ്ങളെ നിഷ്കളങ്കമായ ഭക്തിയിലേക്കും വൈകാരികമായി നിർമ്മലമായ ഒരു തലത്തിലേക്കും കൂട്ടിക്കൊണ്ട് പോകും.
‘മാളികപ്പുറം‘ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു. ഒപ്പം, ഇത്തരം ഒരു റോൾ ഭംഗിയായി അവതരിപ്പിച്ച ഉണ്ണി മുകുന്ദന് പ്രത്യേക അഭിനന്ദനങ്ങളും അറിയിക്കുന്നു എന്ന് പറഞ്ഞാണ് ഇംഗ്ലീഷിലുള്ള തന്റെ കുറിപ്പ് ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ് ഉപസംഹരിക്കുന്നത്.
Discussion about this post