ന്യൂഡൽഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ ഹർജി തളളി സുപ്രീംകോടതി. 2018 ൽ രാജസ്ഥാനിലെ ആൽവാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ആയിരുന്നു ഹർജിയിലെ ആരോപണം.
ഇത്തരം ഹർജികൾ പത്രങ്ങളിലെ ഒന്നാം പേജിൽ ഇടംപിടിക്കാൻ മാത്രം ലക്ഷ്യമിട്ടുളളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെ അലഹബാദ് ഹൈക്കോടതി ഹർജി തളളിയിരുന്നു. ഹർജിക്കാരന് 5000 രൂപ പിഴയും ചുമത്തിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മാവു സ്വദേശിയായ നവാൽ കിഷോർ ശർമയാണ് ഹർജിക്കാരൻ. 2018 നവംബർ 23 ന് യോഗി ആൽവറിൽ നടത്തിയ പ്രസംഗമാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. നേരത്തെ ജില്ലാ കോടതിയിലും ഹർജി നൽകിയെങ്കിലും ഇവിടെയും തള്ളിയിരുന്നു. തുടർന്നാണ് റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റീസുമാരായ ബിആർ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സുപ്രീംകോടതിയിൽ ഹർജി പരിഗണിച്ചത്.
Discussion about this post