കൊച്ചി: മുൻ മാദ്ധ്യമപ്രവർത്തകനും കേരളാ സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പൊഫ്രസറുമായ ഡോ. അരുൺ കുമാറിനെ വിടാതെ ട്രോളി സോഷ്യൽ മീഡിയ. അരുണിന്റെ പുതിയ മസാലദോശ സിദ്ധാന്തമാണ് ട്രോളുകൾക്ക് കാരണമായിരിക്കുന്നത്.
ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരർത്ഥത്തിൽ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു കൊല്ലം ശാസ്താം കോട്ടയിൽ നടന്ന വിദ്യാഭ്യാസ സെമിനാറിൽ അരുൺ പറഞ്ഞിരുന്നത്.
പ്യുവർ വെജിറ്റേറിയൻകാർക്കെന്തോ പ്രശ്‌നവും അവർ ഗുരുതരമായ എന്തോ പാതകവുമാണ് ചെയ്യുന്നതെന്ന് നിരന്തരം വരുത്തിതീർക്കാൻ ശ്രമിക്കുന്ന അരുൺ, പുറത്തോട്ടിറങ്ങുമ്പോളെങ്കിലും പറഞ്ഞ വാക്കിന് അൽപ്പമെങ്കിലും വില കൽപ്പിക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. പ്യൂവർ വെജിറ്റേറിയനെ നിരന്തരം ആക്ഷേപിക്കുന്ന അരുണിന് പക്ഷേ പ്യുവർ വെജിറ്റേറിയനെ ദഹിക്കൂ എന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. വെജിറ്റേറിയൻ ഹോട്ടലിൽ കയറി ”ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന” അരുണിന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. മിസ്റ്റർ അരുണും ഭരണഘടനയെ പിന്തള്ളുകയാണോ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ആളുകൾ ചോദിക്കുന്നത്. ഭരണഘടനയെ പിന്തള്ളുന്ന സങ്കടം കൊണ്ട് കണ്ണുനിറച്ചാണ് അരുൺ മസാലദോശ കഴിച്ചുതീർത്തത് എന്ന് വരെ ട്രോളുകൾ നിറയുന്നുണ്ട്.
ഈ മാസം ആദ്യം കോഴിക്കോട് വച്ച് നടന്ന സ്‌കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതിനെതിരെ ആയിരുന്നു അരുൺ കുമാർ രംഗത്തെത്തിയിരുന്നത്. വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ ഭാഗമാണെന്നും പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പഴയിടം മോഹനനൻ നമ്പൂതിരിയുടെ ചിത്രം അടക്കം നൽകികൊണ്ടായിരുന്നു വിദ്വേഷ പരാമർശം. കലോത്സവ ഭക്ഷണപ്പുരയെ വർഗീയവൽക്കരിച്ച മുൻ മാദ്ധ്യമപ്രവർത്തകനെതിരെ നിരവധി പേർ രംഗത്തെത്തികയും, ചിലർ നോൺ ഭക്ഷണം വേണമെന്ന് വാശിപിടിക്കുകയും ചെയ്തു. ഇതോടെ അടുത്ത വർഷം മുതൽ കലോത്സവങ്ങൾക്ക് നോൺവെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. പഴയിടത്തിന് നേരെ ചില പ്രൊഫൈലുകളിൽ നിന്ന് വ്യക്തിഹത്യ കടുത്തതോടെ അദ്ദേഹം ഇനി കലോത്സവവേദിയിലെ പാചകപ്പുരയിലേക്കില്ലെന്ന് തീർത്ത് പറഞ്ഞിരുന്നു.
തന്റെ ഭാര്യ പ്യുവർ വെജ് ആണെന്നും വീട്ടിൽ വെജിറ്റേറിയൻ ഭക്ഷണമാണെന്നും അരുൺ വെളിപ്പെടുത്തുന്ന വീഡിയോ വിവാദങ്ങൾക്കിടെ പുറത്തുവന്നിരുന്നു.
Discussion about this post