കൊൽക്കത്ത: 2.7 കിലോ ഭാരമുണ്ടായിരുന്ന നവജാത ശിശുവിൽ നിന്ന് 900 ഗ്രാം ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളേജിൽ ഇക്കഴിഞ്ഞ ജനുവരി 13നാണ് കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയത്. കാകദ്വീപ് സ്വദേശിയായ രേഷ്മ ബിബി ഇക്കഴിഞ്ഞ ഡിസംബർ 20നാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 22ാം തിയതിയാണ് കുഞ്ഞിനെ എൻആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മലാശയത്തിന്റേയും ജനനേന്ദ്രിയത്തിന്റേയും സമീപത്തായി ട്യൂമർ കണ്ടെത്തുന്നത്.
ട്യൂമർ എത്രയും വേഗം നീക്കി കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും ആശുപത്രി അധികൃതർ ആരംഭിച്ചു. പീഡിയാട്രിക് സർജൻമാരായ കല്യാണി സഹ ബാബു, സമന്തക് ബസു, അനസ്‌തെറ്റിസ്റ്റുകളായ മൗസുമി ഖൻര, ജയന്ത ചക്രബർത്തി പ്ലാസ്റ്റിക് സർജൻ ജയന്ത സഹ എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. 2.7 കിലോ ഭാരം മാത്രമാണ് ശസ്ത്രക്രിയ നടത്തുന്ന സമയത്ത് കുഞ്ഞിന്റെ ഭാരം. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് 1.9 ആയി കുറഞ്ഞു.
കുഞ്ഞ് പൂർണ ആരോഗ്യം പ്രാപിച്ചതിന് ശേഷമാണ് ശസ്ത്രക്രിയയുടെ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്ത് വിട്ടത്. നിലവിൽ 2.5 കിലോ ഭാരമാണ് കുട്ടിക്കുള്ളത്. കുട്ടി മുലപ്പാൽ കുടിച്ച് തുടങ്ങിയെന്നും, കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Discussion about this post