വാഷിംഗ്ടൺ; 2019 ലെ പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നതായി വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് യുഎസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ. തന്റെ പുതിയ പുസ്തകത്തിലാണ് പോംപിയോ ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിന്റെ ഇടപെടലാണ് അനിഷ്ട സാഹചര്യങ്ങൾ ഒഴിവാക്കിയതെന്നും പോംപിയോ പറയുന്നു.
സിഐഎയുടെ മുൻ മേധാവിയും ട്രംപിന്റെ കാലത്തെ വിശ്വസ്തനുമായിരുന്നു മൈക്ക് പോംപിയോ. നെവർ ഗിവ് ആൻ ഇഞ്ച് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. 2019 ൽ കശ്മീരിൽ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ആണവയുദ്ധത്തിന് ഇരുകൂട്ടരും സജ്ജമാകുന്നതായി ഇന്ത്യയും പാകിസ്താനും വിശ്വസിച്ചിരുന്നു.
പാകിസ്താൻ ആണവയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനകളെ തുടർന്ന് ഇന്ത്യയും അവരുടെ ശേഷി വർദ്ധിപ്പിക്കാൻ ശ്രമം തുടങ്ങി. യുഎസ് ഇടപെട്ടാണ് ഇരുകൂട്ടരോടും അത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചത്. പരസ്പരം ആണവ ആയുധങ്ങൾ പ്രയോഗിക്കില്ലെന്ന് ഇരുകൂട്ടരെയും യുഎസ് ബോധ്യപ്പെടുത്തി. അങ്ങനെയാണ് ആ സാഹചര്യം ഒഴിവായത്. ഈ അന്തരീക്ഷം എത്രത്തോളം ഗുരുതരമായിരുന്നുവെന്ന് ഒരുപക്ഷെ ലോകത്തിന് അറിവുണ്ടാകില്ലെന്ന് പോംപിയോ പറയുന്നു. പക്ഷെ യാഥാർത്ഥ്യം അങ്ങനെ ആയിരുന്നുവെന്നും അത് തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ൽ തന്റെ വിയറ്റ്‌നാം സന്ദർശനത്തിനിടെയാണ് സംഭവങ്ങൾ ഉണ്ടാകുന്നത്. ഹനോയിയിലെ ആ രാത്രി തനിക്ക് മറക്കാനാകില്ല. ഇന്ത്യയും പാകിസ്താനുമായുള്ള പ്രശ്‌നങ്ങൾ വഷളാകുന്നത് മനസിലാക്കി താൻ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ആയിരുന്ന സുഷമ സ്വരാജിനെ വിളിച്ചു. പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്നും അതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഒന്നും ചെയ്യരുതെന്നും കാര്യങ്ങൾ അപഗ്രഥിക്കാൻ ഞങ്ങൾക്ക് അൽപം സമയം തരൂ എന്നും അഭ്യർത്ഥിച്ചാണ് താൻ ഇടപെട്ടതെന്നും പോംപിയോ പറയുന്നു.
തുടർന്ന് അന്നത്തെ പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ് വയോട് സംസാരിച്ചു. പാകിസ്താന്റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കം ഇല്ലെന്ന് ആയിരുന്നു ബാജ് വ പറഞ്ഞതെന്നും ഇക്കാര്യം ഇന്ത്യയെ താൻ ബോധ്യപ്പെടുത്തുകയാണ് ഉണ്ടായതെന്നും പോംപിയോ പറയുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ഉൾപ്പെടുന്ന തന്റെ ടീം സംഘർഷം ഒഴിവാക്കാൻ ഏറെ പരിശ്രമിച്ചുവെന്നും മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും പോംപിയോ പറയുന്നു.
ഇത്തരം കാര്യങ്ങൾ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന അജിത് ഡോവലുമായിട്ടാണ് താൻ കൂടുതൽ ചർച്ച ചെയ്തിരുന്നതെന്നും പോംപിയോ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. സമാനമായ ഭയാനക സാഹചര്യം ഒഴിവാക്കാൻ മറ്റൊരു രാജ്യവും ഒറ്റ രാത്രി കൊണ്ട് ഇത്തരം ഇടപെടൽ നടത്തിയിട്ടുണ്ടാകില്ലെന്നും പോംപിയോ എഴുതിയിട്ടുണ്ട്.
ചൈനീസ് മേധാവിത്വം കുറയ്ക്കാനും അധിനിവേശം ചെറുക്കാനും ഇന്ത്യയുമായി സഖ്യമുണ്ടാക്കാൻ തയ്യാറായിരുന്നുവെന്ന തന്റെ നിലപാടും പുസ്തകത്തിൽ പോംപിയോ ആവർത്തിക്കുന്നു. അതിൽ ഒരു രഹസ്യവും ഉണ്ടായിരുന്നില്ലെന്നും പോംപിയോ തുറന്നുപറഞ്ഞു.
Discussion about this post