ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഓസ്ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡിനെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ഒരുക്കങ്ങൾ ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കുന്നതാണ് സിറാജ് ഉൾപ്പെടെയുള്ള താരങ്ങളുടെ മികച്ച പ്രകടനം.
2022 ഫെബ്രുവരി മുതൽ കഴിഞ്ഞ ദിവസം സമാപിച്ച ന്യൂസിലൻഡ് പരമ്പരയിൽ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, 20 മത്സരങ്ങളിൽ നിന്നും 38 വിക്കറ്റുകളാണ് സിറാജിന്റെ സമ്പാദ്യം. പവർ പ്ലേയിലും ഡെത്ത് ഓവറുകളിലും പുലർത്തുന്ന സ്ഥിരതയാണ് സിറാജിന്റെ പ്രധാന മികവായി വിലയിരുത്തപ്പെടുന്നത്. ജസ്പ്രീത് ബൂമ്രയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ മൂർച്ച കുറയാതെ കാത്തതാണ് സിറാജിന്റെ സുപ്രധാന നേട്ടം.
ഏകദിന ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സിറാജിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ താരോദയം ഉണ്ടായിരിക്കുന്നുവെന്നാണ് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. ബൂമ്രക്കും ഷമിക്കുമൊപ്പം സിറാജ് ആയിരിക്കും ലോകകപ്പിൽ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുക. തീപാറുന്ന വേഗതയിൽ പന്തെറിയുന്ന ഉമ്രാൻ മാലിക്കും ഇന്ത്യൻ ആക്രമണത്തിൽ നിർണായകമാകും.
നവദീപ് സെയ്നിയും ഭുവനേശ്വർ കുമാറും ശാർദുൽ ഠാക്കൂറും ഹർദ്ദിക് പാണ്ഡ്യയും വെറ്ററൻ താരങ്ങളായ ഇഷാന്ത ശർമ്മയും ഉമേഷ് യാദവും ഉൾപ്പെടെയുള്ള ഒന്നാം നിര താരങ്ങളും ടീമിൽ നിർണായക സ്ഥാനത്തിനായി കച്ച മുറുക്കുമ്പോൾ ലോകകപ്പിൽ എതിരാളികൾക്ക് നിശ്ചയമായും പേടിസ്വപ്നമായി മാറും ഇന്ത്യൻ പേസ് നിര എന്ന കാര്യത്തിൽ തർക്കമില്ല.
Discussion about this post