ന്യൂഡൽഹി : ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലേക്ക് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കാനൊരുങ്ങി ഇന്ത്യ. മെയ് ആദ്യവാരത്തിൽ ഗോവയിൽ വെച്ച് നടക്കുന്ന പരിപാടിക്ക് അദ്ധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ്. ചൈനീസ് വിദേശകാര്യ മന്ത്രി കിൻ ഗാംഗിനെയും പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയെയും ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. നിശ്ചയിച്ച നടപടിക്രമത്തിന്റെ ഭാഗമായാണ് ക്ഷണങ്ങൾ അയച്ചത്. എന്നാൽ ഇവർ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
പാക് പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രിയോ യോഗത്തിൽ നേരിട്ട് പങ്കെടുത്താൽ, 2011ന് ശേഷം ഇസ്ലാമാബാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമായിരിക്കും ഇത്. 2011 ലെ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാർ ആണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യ ഒൻപതംഗ സംഘത്തിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. മെയ് ആദ്യവാരത്തിൽ ഗോവയിൽ വെച്ച് നടക്കുന്ന പ്രധാന മന്ത്രിതല യോഗങ്ങൾക്കും ഉച്ചകോടിക്കും രാജ്യം ആതിഥേയത്വം വഹിക്കും. ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും എസ്സിഒയിൽ ഉൾപ്പെടുന്നു. എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഈ വർഷം അവസാനം ഗോവയിൽ നടക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post