ബിഹാർ: പാർട്ടി സഹപ്രവർത്തകനും പാർലമെന്ററി ബോർഡ് ചെയർമാനുമായ ഉപേന്ദ്ര ഖുശ്വാഹയോട് എത്രയും വേഗം പാർട്ടി വിടാൻ നിർദ്ദേശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് നിതീഷ് ഉപേന്ദ്ര ഖുശ്വാഹയോട് പാർട്ടി വിടാൻ നിർദ്ദേശിച്ചത്.
എന്നാൽ വെറും കയ്യോടെ പാർട്ടി വിടാൻ ഉദ്ദേശിക്കുന്നല്ലെന്നും, തനിക്ക് ലഭിക്കാനുള്ള വിഹിതം ലഭിക്കണമെന്നുമാണ് നിതീഷിന് ഉപേന്ദ്ര മറുപടി നൽകിയത്. ” നിങ്ങൾ നന്നായി പറഞ്ഞൂ.. സഹോദരാ…ഇതുപോലെ ചേട്ടന്മാർ പറയുന്നത് കേട്ട് അനിയന്മാർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയാൽ ബാക്കിയുള്ള ചേട്ടന്മാരെല്ലാം ചേർന്ന് മുഴുവൻ സ്വത്തും കൈക്കലാക്കും. ഈ സ്വത്തിൽ നിന്ന് എന്റെ വിഹിതം ഉപേക്ഷിച്ച് എനിക്ക് എങ്ങനെ പാർട്ടിയിൽ നിന്ന് പുറത്ത് വരാനാകുമെന്നും” ഉപേന്ദ്ര ഖുശ്വാഹ ട്വീറ്റ് ചെയ്തു.
അതേസമയം ഉപേന്ദ്രയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി നേതാവ് ഉമേഷ് ഖുശ്വാഹ രംഗത്തെത്തി. ഉപേന്ദ്രയുടെ പെരുമാറ്റം ലജ്ജിപ്പിക്കുന്നതാണ്, നിതീഷ് കുമാർ അദ്ദേഹത്തിന് ഇത്രയൊക്കെ നൽകി. പക്ഷേ ഉപേന്ദ്ര പാർട്ടിയെ തകർക്കാനാണ് നോക്കുന്നത്. ഉപേന്ദ്ര എത്രയും വേഗം പാർട്ടിയിൽ നിന്ന് രാജി വയ്ക്കണം. ഉപേന്ദ്ര സിംഗിൽ നിന്ന് അദ്ദേഹത്തെ ഉപേന്ദ്ര ഖുശ്വാഹയാക്കിയത് നിതീഷ് കുമാറാണ്. പാർലമെന്റിലേക്കും കൗൺസിലിലേക്കും അദ്ദേഹം ഉപേന്ദ്രയ്ക്ക് അവസരങ്ങൾ നൽകി. പാർട്ടി വളർന്നു കൊണ്ടിരിക്കുമ്പോൾ അതിനെ ദുർബലപ്പെടുത്താനാണ് ഉപേന്ദ്ര ശ്രമിക്കുന്നത്. ആത്മാഭിമാനം എന്നൊന്ന് ഉണ്ടെങ്കിൽ ഉപേന്ദ്ര പാർട്ടി വിട്ട് പോകണമെന്നും’ ഉമേഷ് ആവശ്യപ്പെട്ടു.
Discussion about this post