ഇസ്ലാമാബാദ്: ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഏക രാജ്യം പാകിസ്താൻ ആയതിനാൽ രാജ്യത്തിന്റെ അഭിവൃദ്ധിയുടേയും പുരോഗതിയുടേയുമെല്ലാം കാരണക്കാരൻ അള്ളാഹുവാണെന്ന് ധനമന്ത്രി ഇഷാഖ് ദാർ. ഗ്രീൻ ലൈൻ എക്സ്പ്രസ് ട്രെയിൻ സർവീസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇഷാഖ്. ” ഇസ്ലാമിന്റെ പേരിലാണ് പാകിസ്താൻ സൃഷ്ടിക്കപ്പെട്ടത്. ഈ രാജ്യം പുരോഗതിയിലേക്ക് ഉയരുമെന്ന് ഉറപ്പുണ്ട്. അള്ളാഹുവിന് പാകിസ്താനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ ഈ രാജ്യത്തെ സംരക്ഷിക്കാനും വികസനം ഉണ്ടാക്കാനും അഭിവൃദ്ധിപ്പെടുത്താനും അള്ളാഹുവിന് സാധിക്കും.
പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പാകിസ്താന്റെ നിലവിലെ അവസ്ഥ മെച്ചപ്പെടുത്താനാകും. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ രാജ്യത്തിനാകെ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നു. അവർ ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ ബാക്കിയാണ് ഇപ്പോഴും രാജ്യം നേരിടുന്നത്. അത് പരിഹരിക്കുന്നതിനായി രാവും പകലും സർക്കാർ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. 2013-17 സമയത്ത് നവാസ് ഷെരീഫിന്റെ കാലഘട്ടത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമായിരുന്നു. നവാസിന്റെ കാലത്ത് വളർച്ചയിലായിരുന്ന രാജ്യം പിന്നീട് കൂപ്പു കുത്തുകയായിരുന്നുവെന്നും” ഇഷാഖ് ആരോപിച്ചു.
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് തിരിച്ചടിയായി രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 268.30മാണ് രൂപയുടെ മൂല്യം. 1999ൽ എക്‌സ്‌ചേഞ്ച് സംവിധാനം അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് പാകിസ്താൻ രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നത്. നാണ്യപ്പെരുപ്പം കുത്തനെ ഉയരുന്നതും പാകിസ്താന് പ്രതിസന്ധിയാകുന്നുണ്ട്. ഇതിന് പുറമെ കടുത്ത വൈദ്യുതി പ്രതിസന്ധിയും, ഭക്ഷണ പ്രതിസന്ധിയും രാജ്യം നേരിടുന്നുണ്ട്.
Discussion about this post