ഡൽഹി: ഒരവസരവും നഷ്ടപ്പെടുത്തരുതെന്നും ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകണമെന്നും രാജ്യത്തെ യുവാക്കളോട് പ്രധാനമന്ത്രി. ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ എൻസിസിയുടെ 75 ാം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് ഭിന്നതകൾ വിതയ്ക്കാനുള്ള ശ്രമങ്ങളെ ഐക്യത്തിന്റെ മന്ത്രം കൊണ്ട് മറികടക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യത്തിന്റെ മന്ത്രം പ്രതിജ്ഞയും ഇന്ത്യയുടെ കരുത്തുമാണ്. ഇന്ത്യക്കു പ്രൗഢി കൈവരിക്കാനുള്ള ഏക മാർഗവും ഇതാണ് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് പ്രതിരോധ, സുരക്ഷാ രംഗങ്ങളിൽ ഭാരതത്തിലെ പെൺകുട്ടികളുടെ ആവേശം നമുക്ക് കാണാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളിലും അവരെ മുൻനിരയിലെത്തിക്കാൻ തുറന്നിട്ട വഴികളാണ് അതിന് കാരണം. കഴിഞ്ഞ 8 വർഷത്തിനിടെ പൊലീസിലും അർധസൈനിക വിഭാഗങ്ങളിലും സ്ത്രീകളുടെ എണ്ണം ഇരട്ടിയായി. മൂന്ന് സായുധ സേനകളുടെയും മുന്നണിയിൽ സ്ത്രീകൾക്കായി പാതയൊരുക്കി. നാവികസേനയിൽ വനിതകളെ നാവികരായി ഇതാദ്യമായി നിയമിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
സായുധ സേനയിൽ സ്ത്രീകൾ യുദ്ധമുന്നണിയിൽ എത്തിത്തുടങ്ങി. വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് പുനെയിലെ ഡിഫൻസ് അക്കാദമിയിൽ പരിശീലനം ആരംഭിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ലോകം ഭാരതത്തെ നോക്കുകയാണ്. രാജ്യത്തെ യുവജനതയാണ് അതിന് കാരണം. ഡിജിറ്റൽ വിപ്ലവമായാലും സ്റ്റാർട്ടപ്പ് വിപ്ലവമായാലും നവീനാശയ വിപ്ലവമായാലും ഇന്ത്യയിലെ യുവാക്കളാണ് അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്യാകുമാരി മുതൽ ഡൽഹി വരെ പര്യടനം നടത്തിയ ഐക്യജ്വാല ചടങ്ങിൽ പ്രധാനമന്ത്രിക്ക് കൈമാറി. മൈതാനത്ത് ജ്വാല തെളിക്കുകയും ചെയ്തു. ദിവസവും 50 കിലോമീറ്റർ താണ്ടി കന്യാകുമാരിയിൽ നിന്ന് ഡൽഹി വരെ 60 ദിവസം കൊണ്ട്, ഐക്യജ്വാല പൂർത്തിയാക്കിയ കേഡറ്റുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എൻസിസിയുടെ വിജയകരമായ 75 വർഷത്തിന്റെ സ്മരണയ്ക്കായി പ്രത്യേക ദിനാചരണ കവറും പ്രത്യേകമായി അച്ചടിച്ച 75 രൂപ മൂല്യമുള്ള നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
Discussion about this post