തിരുവനന്തപുരം: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ടുവെങ്കിലും, ഏറ്റെടുത്തതും പ്രഖ്യാപിക്കപ്പെട്ടതുമായ ഒരു പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിപണിയിൽ ഉണ്ടായിരിക്കുന്ന തിരിച്ചടി വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ ഒരു കാരണവശാലും ബാധിക്കില്ല. വിഴിഞ്ഞത്ത് കൂടുതൽ കരുതൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
2900 കോടി രൂപ നിക്ഷേപം ആവശ്യമുള്ളിടത്ത് ഇപ്പോൾ തന്നെ 3600 കോടി രൂപയുടെ നിക്ഷേപമുണ്ട്. വയബിലിറ്റി ഗ്യാപ് ഫണ്ടായി സർക്കാരിൽ നിന്നും 1200 കോടി രൂപ കിട്ടാനുമുണ്ട്. ഈ സാഹചര്യത്തിൽ തുറമുഖ നിർമ്മാണം ഒരു കാരണവശാലും നിർത്തി വെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.
കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി ഇല്ല. തങ്ങളെ തകർക്കാനുള്ള കോർപ്പറേറ്റ് ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പുറമേ സംസ്ഥാനത്ത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്, വടക്കൻ ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണം എന്നിവയും മുറ പോലെ നടക്കുമെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചതായാണ് വിവരം.
Discussion about this post